Sub Lead

ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഒക്‌ടോബര്‍ 10ലേക്കാണ് മാറ്റിയത്. ലഖ്‌നോ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജഡ്ജ് ഇന്നും അവധിയായതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. ഇതോടെ യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയിട്ടും സിദ്ദിഖ് കാപ്പന്റെ മോചനം നീളുകയാണ്. രണ്ടാഴ്ച മുമ്പ് അപേക്ഷ പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍, എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

യുഎപിഎ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആറാം തിയ്യതിയെങ്കിലും പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും 10ലേക്ക് മാറ്റുകയായിരുന്നു. വരുന്ന ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പന്റെ അന്യായ തടവ് രണ്ടുവര്‍ഷം പൂര്‍ത്തിയാവുകയാണ്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു കേസില്‍ ഹാജരാവണമെന്ന ഇഡിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്.

നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. സപ്തംബര്‍ ഒമ്പതിനാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നല്‍കിയത്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. തുടര്‍ന്നാണ് ഇഡിയും കേസെടുത്തത്.

Next Story

RELATED STORIES

Share it