Sub Lead

മുസ്‌ലിം ലീഗിലെ വിഭാഗീയത പരിഹരിക്കാന്‍ കൗണ്‍സില്‍ യോഗം ഇന്ന്

വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തര്‍ക്കം.

മുസ്‌ലിം ലീഗിലെ വിഭാഗീയത പരിഹരിക്കാന്‍ കൗണ്‍സില്‍ യോഗം ഇന്ന്
X

മലപ്പുറം: മുസ്‌ലിം ലീഗിന്റെ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരിഹരിക്കാന്‍ ഇന്ന് യോഗം. വൈകീട്ട് ആറിന് ലീഗ് ഹൗസിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ചൊല്ലിയാണ് തര്‍ക്കം.

ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം നേതാക്കള്‍ വിമതയോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ മണ്ഡലത്തിലെ തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. വിമതയോഗം ചേര്‍ന്ന നേതാക്കളോട് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

മുസ്‌ലിം ലീഗിലെ അവസാന വാക്കായ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനത്തിനെതിരായ നീക്കം പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഒരു വര്‍ഷം മുമ്പാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി പുനസംഘടിപ്പിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നു. മണ്ഡലം കമ്മറ്റി പുനഃസംഘടനയില്‍ അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്നാണ് പരാതി.

കമ്മിറ്റിയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് അന്നു മുതല്‍ തന്നെ കമ്മിറ്റിയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം ചേര്‍ന്ന വിമതയോഗത്തില്‍ ലീഗ് സംസ്ഥാന നേതാക്കളടക്കം പങ്കെടുത്തിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ നിയോജകമണ്ഡലത്തിലെ വിമത നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാന്‍, കെ സി അബ്ദുല്ലക്കോയ തുടങ്ങിയവരാണ് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ഇവരോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. തര്‍ക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it