Sub Lead

കൂനൂര്‍ കോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയറുടെ മകളെ തെറിവിളിച്ച് സംഘപരിവാരം

കുനൂര്‍ അപകടത്തെ കുറിച്ച് ട്വിറ്ററിലൂടെ ദുഖം കടിച്ചമര്‍ത്തി അവര്‍ പറയുന്നതിനെല്ലാം എതിരായിട്ട് പുറത്തുപറയാന്‍ കഴിയാത്ത കമന്റുകളാണ് സംഘപരിവാര പ്രവര്‍ത്തകര്‍ ഇടുന്നത്

കൂനൂര്‍ കോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയറുടെ മകളെ തെറിവിളിച്ച് സംഘപരിവാരം
X

ലക്‌നോ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ മകള്‍ക്കെതിരെ സംഘപരിവാരം സമൂഹിക മാധ്യമങ്ങളിലൂടെ തെറിവിളി തുടരുകയാണ്. ലഖിംപൂര്‍ ഖേരിയില്‍ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററില്‍ പോസ്റ്റിട്ടെന്ന കാരണത്താലാണ് അച്ചന്‍ മരിച്ച സമയത്തും പെണ്‍കുട്ടി തെറികേള്‍ക്കേണ്ടിവരുന്നത്. കൗമാരക്കാരിക്ക് നേരെയുള്ള സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എ എം ആരിഫ് എംപി നോട്ടീസ് നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ ലിഡ്ഡറുടെ മകള്‍ ആഷ്‌ന ലിഡ്ഡറെയാണ് അധിക്ഷേപിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ പോക്‌സോ കേസെടുക്കാന്‍ തയ്യാറാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. 'ഇന്ത്യ ജനാധിപത്യ രാജ്യമാണ്.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുനല്‍കിയ രാജ്യമാണിത്. പക്ഷേ ബിജെപി ഭരണത്തിന് കീഴില്‍ അത്തരം അഭിപ്രായപ്രകടനങ്ങളെയെല്ലാം വൈരാഗ്യബുദ്ധിയോടെയാണ് സമീപിക്കുന്നത്. ലിഡ്ഡറിന്റെ മകള്‍ എഴുത്തും വായനയുമെല്ലാമുള്ള പ്രതിഭാശാലിയായ കുട്ടിയാണ്. ഞാനെന്റെ അച്ഛന്റെ മരണത്തില്‍ കരയില്ലെന്നു പറഞ്ഞ കുട്ടി. അത്രയും തന്റേടിയായ കുട്ടി. ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സന്ദര്‍ഭത്തില്‍ യോഗി ആദിത്യനാഥിനെതിരേ സ്വാഭാവിക പ്രതികരണമാണ് ആ കുട്ടി നടത്തിയത്. ഇത്തരത്തില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ലെന്നാണ് ആ കുട്ടി പറഞ്ഞത്. കുനൂര്‍ അപകടത്തെ കുറിച്ച് ട്വിറ്ററിലൂടെ ദുഖം കടിച്ചമര്‍ത്തി അവര്‍ പറയുന്നതിനെല്ലാം എതിരായിട്ട് പുറത്തുപറയാന്‍ കഴിയാത്ത കമന്റുകളാണ് സംഘപരിവാര പ്രവര്‍ത്തകര്‍ ഇടുന്നത്. കൊച്ചുകുട്ടിയെ ഏതെല്ലാം തരത്തില്‍ ആക്രമിക്കുമെന്നാണ് പറയുന്നത്.

അവരെയങ്ങ് കൊല്ലാന്‍ ശ്രമിക്കുകയാണ്. ഒരച്ഛന്റെ വേര്‍പാടില്‍ ദുഖിതയായിരിക്കുന്ന കുട്ടിയാണെന്ന ധാരണ പോലുമില്ലാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് സംഘപരിവാര അനുയായികള്‍ നടത്തുന്നത്. ഗൗരവമായി അന്വേഷിക്കണം. നിയമപരമായി പോക്‌സോ കേസുവരെ നില്‍ക്കുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയിലുള്ളത്' എ എം ആരിഫ് എംപി പറഞ്ഞു. സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആഷ്‌ന ലിഡ്ഡര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. ആഷ്‌നക്കെതിരേ ബലാത്സംഗ ഭീഷണിയും രൂക്ഷമായ തെറിവിളികളുമുണ്ടായി. പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ ആഷ്‌നക്കെതിരേ നടത്തുന്ന സൈബര്‍ ആക്രണങ്ങളെസാമൂഹിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു.

Next Story

RELATED STORIES

Share it