Sub Lead

മലപ്പുറത്ത് വയോധികന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം

മലപ്പുറത്ത് വയോധികന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം
X

മലപ്പുറം: മലപ്പുറത്ത് കൊവിഡ് ഭേദമായ വയോധികന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി നെച്ചിത്താന്‍ വീരാന്‍കുട്ടി ഹാജി(85)യാണ് ഇന്നു രാവിലെ മരണപ്പെട്ടത്. വിദഗ്ധ ചികില്‍സയെ തുടര്‍ന്ന് കോവിഡ് ഭേദമായെങ്കിലും 30 വര്‍ഷമായി ഹൃദ്‌രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നതെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

2020 മാര്‍ച്ച് 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 3ന് ആലപ്പുഴ എന്‍ഐവിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപോര്‍ട്ടില്‍ ഇയാള്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികില്‍സയ്ക്കു ശേഷം ഏപ്രില്‍ 7, 10 തിയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. മാര്‍ച്ച് 11 ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി.

ഏപ്രില്‍ 13ന് വൈകീട്ട് 4നു രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാര്‍ഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇസിജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ അതിനാവശ്യമായ ചികില്‍സ ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 13ന് മൂന്നാമത്തെ സാംപിള്‍ പരിശോധനാ ഫലത്തിലും കൊവിഡ് നെഗറ്റീവായി. ഏപ്രില്‍ 14ന് രോഗിക്ക് മൂത്രത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രില്‍ 16ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികില്‍സ ആരംഭിച്ചു. ഏപ്രില്‍ 17ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ രോഗി ഏപ്രില്‍ 18ന് പുലര്‍ച്ചെ 4നാണ് മണരപ്പെട്ടതെന്നും അധികൃതര്‍ വിശദീകരിച്ചു.

ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം മോശമായിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും ഇദ്ദേഹത്തിന്റെ സാപിംള്‍ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീരാന്‍ കുട്ടി മരണപ്പെട്ടത്. എന്നാല്‍, കൊവിഡ് കാരണമാണോ വീരാന്‍ കുട്ടി ഹാജിയുടെ മരണമെന്ന സംശയം ആശങ്കയ്ക്കിടയാക്കിയിരുന്നു. വീരാന്‍ കുട്ടിയുടെ സാംപിള്‍ കൊവിഡ് ടെസ്റ്റിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം കൊവിഡ് മൂലമല്ലെന്ന സ്ഥിരീകരണത്തിലെത്തിയതെന്നാണു വിവരം.




Next Story

RELATED STORIES

Share it