Sub Lead

ജാതി വിവേചനം; കോയമ്പത്തൂരില്‍ 430ലേറെ ദലിതര്‍ ഇസ് ലാം മതം സ്വീകരിച്ചു

ജാതി വിവേചനം; കോയമ്പത്തൂരില്‍ 430ലേറെ ദലിതര്‍ ഇസ് ലാം മതം സ്വീകരിച്ചു
X

ചെന്നൈ: ജാതി വിവേചനത്തിലും തൊട്ടുകൂടായ്മയിലും പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ദലിതര്‍ കൂട്ടത്തോടെ ഇസ് ലാം മതം സ്വീകരിക്കുന്നു. 2019 ഡിസംബറില്‍ പ്രളയത്തില്‍ മതില്‍ തകര്‍ന്ന് 17 ദലിത് സമുദായംഗങ്ങള്‍ മരണപ്പെട്ട ശേഷം 3000ത്തോളം പേര്‍ ഇസ് ലാം സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 5 മുതല്‍ ഘട്ടം ഘട്ടമായി ഇസ് ലാം മതം സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു തുടക്കം കുറിച്ചതായും 430ലേറെ ദലിതര്‍ ഇസ് ലാം മതം സ്വീകരിച്ചതായും ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 2നു മേട്ടുപാളയത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴയും പേമാരിയുമുണ്ടായിരുന്നു. കനത്ത മഴയില്‍ പ്രദേശവാസികള്‍ 'വിവേചന മതില്‍' എന്ന് വിളിക്കുന്ന മതില്‍ മൂന്നു വീടുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് 17 പേര്‍ മരണപ്പെട്ടിരുന്നു. ഇതോടെയാണ്, തങ്ങളെ ജാതീയമായി വിഭജിക്കുന്നതില്‍ പ്രതിഷേധിച്ച് ഇസ് ലാം സ്വീകരിക്കുമെന്ന് പ്രദേശവാസികളായ 3000ത്തോളം ദലിത് സമുദായംഗങ്ങള്‍ പ്രഖ്യാപിച്ചത്. 430 പേര്‍ ഇസ് ലാം മതം സ്വീകരിച്ചതായും നിരവധി പേര്‍ മതംമാറാനുള്ള പ്രക്രിയയിലാണെന്നും തമിഴ് പുലികള്‍ കക്ഷി സംസ്ഥാന സെക്രട്ടറി ഇല്ലവേനില്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. തങ്ങള്‍ പതിവായി വിവേചനം നേരിടുകയാണെന്ന് ദലിതര്‍ ചൂണ്ടിക്കാട്ടുന്നു. ജാതി വിവേചനവും അനീതിയും തൊട്ടുകൂടായ്മയും കാരണമാണ് ഞങ്ങളെല്ലാം ഇസ് ലാം സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, പാവപ്പെട്ട ഒരു ദലിതനും മാരിയമ്മന്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പ്രവേശിക്കാനാവില്ല. ചായക്കടകളില്‍ പോലും വിവേചനമാണ്.

ഞങ്ങള്‍ക്ക് മറ്റുള്ളവരോടൊപ്പം സര്‍ക്കാര്‍ ബസ്സില്‍ തുല്യതയോടെ ഇരിക്കാനാവില്ലെന്നും ഡിസംബര്‍ 2 നു നടന്ന സംഭവത്തിന് പിന്നാലെ ഇസ് ലാം മതം സ്വീകരിച്ച മാര്‍ക്‌സ് എന്ന മുഹമ്മദ് പറഞ്ഞു. 'അംബേദ്കര്‍ പറഞ്ഞതനുസരിച്ച് ഹിന്ദുമതം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എനിക്ക് എന്റെ സ്വത്വം നഷ്ടപ്പെടണം, അതായത് പല്ലര്‍, പറയര്‍, സക്രിയര്‍ തുടങ്ങിയ ജാതി പരാമര്‍ശങ്ങളില്‍ നിന്ന് മോചനം നേടണം. ജാതി അടിസ്ഥാനമാക്കിയുള്ള ഐഡന്റിറ്റി ഇല്ലാതായാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനാവൂ. നമ്മുടെ ജാതി കാരണം ഹിന്ദുമതത്തിലുള്ളവര്‍ ഞങ്ങളെ മനുഷ്യരെപ്പോലെയല്ല പരിഗണിക്കുന്നതെന്നു ഇസ് ലാം സ്വീകരിച്ച ഇല്ലവേനില്‍ പറഞ്ഞു.

'ഞങ്ങളുടെ 17 പേര്‍ മരിച്ചപ്പോള്‍ ഒരു ഹിന്ദുവും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചില്ല. മുസ് ലിം സഹോദരന്മാര്‍ മാത്രമാണ് ഞങ്ങളുടെ കൂടെ നിന്നത്. ഞങ്ങള്‍ക്ക് വേണ്ടി അവര്‍ പ്രതിഷേധിച്ചു. ഉപദ്രവിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് പറഞ്ഞ അര്‍ജുന്‍ സമ്പത്ത് എവിടെയാണ്? ആ നേതാവ് എവിടെ? നമ്മുടെ മുസ് ലിം സഹോദരന്മാര്‍ ഞങ്ങളെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുന്നു. ഹിന്ദുക്കള്‍ ഒരിക്കലും ഞങ്ങളെ വിളിച്ചിട്ടില്ല. എന്നെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമോ? ഞങ്ങള്‍ക്ക് ഏത് പള്ളിയില്‍ പ്രവേശിക്കാം. മതം മാറിയശേഷം നാലോ അഞ്ചോ പള്ളികള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ തലത്തിലുമുള്ള ആളുകളുമായി ഞാന്‍ ഇഠപെടുകയും പള്ളിയില്‍ ആരാധന നടത്തുകയും ചെയ്യുന്നും. പക്ഷേ, മാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദൈവത്തെ തൊഴാന്‍ എന്നെ നിങ്ങള്‍ അനുവദിക്കുമോയെന്നും ഇസ് ലാം സ്വീകരിച്ച് അബ് ദുല്ല എന്ന പേര് സ്വീകരിച്ച മറ്റൊരു യുവാവായ ശരത്കുമാര്‍ ചോദിച്ചു.

കോയമ്പത്തൂര്‍ പോലുള്ള പ്രദേശങ്ങളില്‍, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് മുതല്‍ ശ്മശാനത്തിലും ചായക്കടകളിലും പൊതു ഇടങ്ങളിലും വരെ ദലിതര്‍ വിവേചനം നേരിടുന്നതായാണ് ആരോപണം. ദലിതരെ ഇപ്പോഴും ജാതിപ്പേരുകളോടെയാണ് വിളിക്കുന്നത്. പലരും ഇതിനെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെങ്കിലും യുവതലമുറ ശക്തമായി ശബ്ദമുയര്‍ത്തുന്നുണ്ട്. മതംമാറിക്കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ ഈ അഞ്ച് പുരുഷന്മാരും വ്യക്തമാക്കുന്നതും അതു തന്നെയാണ്. ഞാന്‍ ജന്മനാ ഹിന്ദു മതത്തിലെ അരുണാത്തിയാര്‍ ജാതിയില്‍പെട്ടയാളാണ്. എന്റെ കുടുംബം ഇന്നുവരെ ഹിന്ദുമതത്തിന്റെ എല്ലാ തത്വങ്ങളെയും ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എനിക്ക് ഹിന്ദുമതത്തോട് ഒരു വിദ്വേഷവുമില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഞാന്‍ ഇസ്‌ലാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. മതത്തിന്റെ നിയമങ്ങളും ഉപദേശങ്ങളും പഠിച്ചാണ് ഇസ് ലാം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ആരുടെയെങ്കിലും മാര്‍ഗ്ഗനിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലല്ല. ഞാന്‍ പൂര്‍ണഹൃദയത്തോടെയാണ് ഇസ് ലാം സ്വീകരിച്ചത്. അതിനെ ഞാന്‍ പൂര്‍ണാര്‍ഥത്തില്‍ പിന്തുടരും. ദൈവം ഒന്നാണെന്നും മുഹമ്മദ് നബി ദൈവത്തിന്റെ അവസാന ദൂതനാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇസ് ലാമിനെ പൂര്‍ണമായും അംഗീകരിക്കുകയും ഒരു മുസ് ലിമായി മാറുകയും ചെയ്യുന്നുവെന്നുമാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.


Coimbatore: Over 430 Dalits convert to Islam citing injustice, more are in the process of conversion




Next Story

RELATED STORIES

Share it