Sub Lead

ബഫര്‍ സോണ്‍: സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍

ബഫര്‍ സോണ്‍: സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ പുറത്തുവിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

14,619 കെട്ടിടങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്. പ്രദേശികമായ ഒരു പരിശോധനകളുമില്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയ്യാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് സതീശന്‍ പറഞ്ഞു. കാര്‍ഷിക മേഖലകളായ ഇടപമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. രണ്ട് വാര്‍ഡുകളില്‍ ആയിരത്തിലധികം കുടുംബങ്ങളുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ ജനങ്ങള്‍ മൂന്ന് തലമുറയായി കൃഷിയിറക്കുന്നത്.

ഇതുപോലെ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹ സര്‍വേയില്‍ ബഫര്‍ സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മനസിലാകാത്ത മാപ്പ് സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ വിദഗ്ധസമിതിക്ക് പരാതി നല്‍കാമെന്നുള്ള നിര്‍ദേശവും അപ്രായോഗികമാണ്. ജനുവരിയില്‍ സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്കും മലയോരജനതയ്ക്കും വന്‍ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ അടിയന്തരമായി ഗ്രൗണ്ട് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി പ്രതിപക്ഷം നിയമസഭയില്‍ തുറന്നുകാട്ടിയതാണ്. എന്നിട്ടും നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയ്യാറാവാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കര്‍ഷകരുടെയും മലയോര മേഖലയിലെ സാധാരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നതാണ് യുഡിഎഫ് നിലപാട്.

കര്‍ഷരെയും സാധാരണക്കാരെയും ചേര്‍ത്തുനിര്‍ത്തേണ്ട സര്‍ക്കാര്‍ ബഫര്‍ സോണിന്റെ പേരില്‍ അവരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യത്വ രഹിതവും കര്‍ഷക വിരുദ്ധവുമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ അണിനിരത്തി യുഡിഎഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it