Sub Lead

നാഗാലാന്‍ഡില്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവം; 30 സൈനികര്‍ക്കെതിരേ കുറ്റപത്രം

നാഗാലാന്‍ഡില്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവം; 30 സൈനികര്‍ക്കെതിരേ കുറ്റപത്രം
X

കൊഹിമ: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാസേന വെടിവച്ചുകൊന്ന സംഭവത്തില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 30 സൈനികര്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. സായുധരെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാരെ വെടിവച്ചുകൊന്ന കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘമാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ 50 സാക്ഷികളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ചത്.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ഒരു മേജര്‍, രണ്ട് സുബേദാര്‍, എട്ട് ഹവില്‍ദാര്‍മാര്‍, നാല് നായിക്, ആറ് ലാന്‍സ് നായിക്, ഒമ്പത് പാരാട്രൂപ്പര്‍മാര്‍ എന്നിവരുള്‍പ്പെടെ 21- പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ഓപറേഷന്‍ ടീമിലെ 30 അംഗങ്ങള്‍ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. 2021 ഡിസംബര്‍ നാലിന് രാത്രിയിലാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമുണ്ടായത്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ഒരു പിക്ക് അപ്പ് വാഹനത്തില്‍ വീട്ടിലേക്ക് പോവുകയായിരുന്ന 14 സാധാരണക്കാര്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയത്.

സായുധരെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്ക് നേരേ വെടിവച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇതെത്തുടര്‍ന്ന് അക്രമാസക്തരായ ജനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. സാധാരണ ഇത്തരം ഓപറേഷനുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമങ്ങള്‍ സൈന്യം പാലിച്ചിരുന്നില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ സമഗ്രമായ അന്വേഷണമാണ് പ്രത്യേക സംഘം നടത്തിയതെന്ന് സംസ്ഥാന പോലിസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിവിധ അധികാരികളില്‍ നിന്നും സ്രോതസ്സുകളില്‍ നിന്നുമുള്ള സുപ്രധാന രേഖകള്‍, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) ഗുവാഹത്തി, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ ഫലങ്ങള്‍, സാങ്കേതിക തെളിവുകള്‍ എന്നിവ ശേഖരിച്ചിരുന്നു. അന്വേഷണത്തിനിടെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്നുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്കെതിരേ നടപടിയെടുക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നാഗാലാന്‍ഡ് പോലിസ് ഏപ്രില്‍ ആദ്യവാരം റിപോര്‍ട്ട് നല്‍കിയിരുന്നു. മെയ് മാസത്തില്‍ വീണ്ടും ഇക്കാര്യം ഓര്‍മപ്പെടുത്തി സൈനികകാര്യ വകുപ്പിന് കത്തയക്കുകയും ചെയ്തു. പ്രോസിക്യൂഷനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it