Sub Lead

ഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്‌സിങ്ങെന്ന് കോണ്‍ഗ്രസ്

ഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്‌സിങ്ങെന്ന് കോണ്‍ഗ്രസ്
X

സൂറത്ത്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുമ്പേ ഗുജറാത്തില്‍ നാടകീയ വിജയവുമായി ബിജെപി. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ ആണ് എതിരില്ലാതെ വിജയിച്ചത്. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളിയതിനു പിന്നാലെ മറ്റ് എട്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. എതിരാളികളെല്ലാം മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതോടെയാണ് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സൂറത്ത് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലേഷ് കുംഭാനിയാണ് പത്രിക നല്‍കിയിരുന്നത്. പത്രികയില്‍ നോമിനേറ്റ് ചെയ്ത മൂന്ന് നിര്‍ദ്ദേശകരില്‍ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുന്നില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പത്രിക റദ്ദാക്കിയത്. പത്രികയിലെ മൂന്ന് നിര്‍ദേശകരുടെ ഒപ്പിലെ പൊരുത്തക്കേടുണ്ടെന്ന ബിജെപി ആരോപണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എന്നാല്‍, നിര്‍ദേശകരെ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി സുരേഷ് പദ്‌സലയുടെ നാമനിര്‍ദ്ദേശ പത്രികയും അസാധുവായി. നീലേഷ് കുംഭാനിയുടെ സഹോദരീ ഭര്‍ത്താവ് ജഗദീഷ് സവലിയ ഉള്‍പ്പെടെ പിന്തുണച്ച മൂന്നുപേരും കാലുമാറുകയായിരുന്നു.

അതേസമയം, സൂറത്തിലേത് ഒത്തുകളിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 1984 മുതല്‍ ബിജെപി സ്ഥിരമായി ജയിച്ചുവരുന്ന സീറ്റാണ് സൂറത്തിലേതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. മോദിയുടെ അന്യായ കാലത്തില്‍ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബിജെപിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ സൂറത്ത് മണ്ഡലത്തില്‍ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത് ജയ്‌റാം രമേശ് പറഞ്ഞു. ഗുജറാത്തില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it