Sub Lead

മൂന്നാം ദിനവും ആക്രമണം കടുപ്പിച്ച് റഷ്യ; കീവില്‍ സ്‌ഫോടന പരമ്പര

മൂന്നാം ദിനവും ആക്രമണം കടുപ്പിച്ച് റഷ്യ; കീവില്‍ സ്‌ഫോടന പരമ്പര
X

കീവ്: യുക്രെയ്‌നില്‍ അധിനിവേശം തുടരുന്ന റഷ്യ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സൈന്യം ശക്തമായി ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ സ്‌ഫോടന പരമ്പരകളാണ് റിപോര്‍ട്ട് ചെയ്തത്. കീവിലെ താപവൈദ്യുതനിലയം ആക്രമിക്കുകയും സ്‌ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. അഞ്ച് വലിയ സ്‌ഫോടനങ്ങളാണ് കീവിന്റെ പരിസരത്ത് നടന്നത്. നാലുഭാഗത്തുനിന്നുമായി റഷ്യന്‍ സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


യുക്രെയ്‌ന്റെ രണ്ട് കപ്പലുകള്‍ തകര്‍ത്തു. ഒഡേസ തുറമുഖത്ത് നങ്കുരമിട്ടിരുന്ന രണ്ട് ചരക്കുകപ്പലുകളാണ് റഷ്യ തകര്‍ത്തത്. മൈദാന്‍ സ്‌ക്വയറില്‍ ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം നടന്നതായി ബിബിസി റിപോര്‍ട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്‌ഫോടനപരമ്പര നടന്നു. നഗരമധ്യത്തില്‍നിന്ന് തന്നെ കേള്‍ക്കാവുന്ന തരത്തില്‍ വ്യോമാക്രമണവും ശക്തമാണ്. വാസില്‍കീവിലെ വ്യോമതാവളം വലിയ പോരാട്ടത്തിലൂടെ റഷ്യന്‍സേന പിടിച്ചടക്കിയിട്ടുണ്ട്. താവളം കേന്ദ്രമാക്കിയാണ് നഗരം ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം ഇപ്പോള്‍ നടക്കുന്നത്. അതേസമയം, പ്രത്യാക്രമണത്തില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ന്‍ അറിയിച്ചു.

കീവിനടുത്ത് വാസില്‍കീവിലാണ് സൈനികവിമാനം വെടിവച്ചിട്ടത്. 'ഈ രാത്രി വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും, ഉക്രേനിയക്കാരുടെ ചെറുത്തുനില്‍പ്പ് തകര്‍ക്കാന്‍ ശത്രു ലഭ്യമായ എല്ലാ ശക്തികളെയും ഉപയോഗിക്കും,' പ്രസിഡന്റ് വഌദിമര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച രാത്രി വൈകി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ദൃക്‌സാക്ഷികളില്‍ പുറത്തുവിട്ട വീഡിയോകള്‍ ഉക്രേനിയന്‍ തലസ്ഥാനമായ കീവിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് സ്‌ഫോടനങ്ങള്‍ നടക്കുന്നതായി കാണുന്നുണ്ട്. പ്രദേശത്ത് ഒരു സൈനിക താവളമുണ്ട്.

തലസ്ഥാനത്തെ സിഎന്‍എന്‍ ടീമുകളും ശനിയാഴ്ച നഗരത്തിന്റെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി റിപോര്‍ട്ട് ചെയ്തു. ഉക്രേനിയന്‍ സായുധ സേനയുമായി കീവിനു തെക്കുപടിഞ്ഞാറായി 30 കിലോമീറ്റര്‍ അകലെയുള്ള വസില്‍കിവ് നഗരത്തിന് ചുറ്റും കനത്ത പോരാട്ടം നടക്കുന്നതായി റിപോര്‍ട്ട് ചെയ്തു. 'കീവ് മേഖലയിലെ വസില്‍കിവ് പട്ടണത്തില്‍ ഇപ്പോള്‍ കനത്ത പോരാട്ടം നടക്കുന്നുണ്ട്. അവിടെ അധിനിവേശക്കാര്‍ പുതിയ സംഘത്തെ ഇറക്കാന്‍ ശ്രമിക്കുന്നു- സായുധ സേന പറഞ്ഞു.

Next Story

RELATED STORIES

Share it