Sub Lead

ബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി വരാന്തയിൽ

അടുപ്പും ഗ്യാസ് സിലിണ്ടറും ശ്വസന സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളും അടക്കമുള്ള സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയാണു വീടു പൂട്ടി പുറത്തിറക്കിയതെന്നു ശകുന്തള പറയുന്നു.

ബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി വരാന്തയിൽ
X

കോട്ടയം: ഭവന വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് ബാങ്ക്, വീട് പൂട്ടി ജപ്തി ചെയ്തു. രോഗിയായ ദലിത് വീട്ടമ്മയും മകനും 14 ദിവസം കഴിഞ്ഞതു ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ അന്തിയുറങ്ങാൻ തുടങ്ങിയിട്ട്. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സംസ്ഥാനത്ത് കിടപ്പാടം

മുള്ളൻകുഴി തുണ്ടിയിൽ പരേതനായ രാജപ്പന്റെ ഭാര്യ ശകുന്തള (69), മകൻ നിധീഷ് രാജ് (31) എന്നിവർക്കാണു വീടിന്റെ തുറന്ന വരാന്തയിൽ കഴിയേണ്ടി വന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വായ്പക്കുടിശിക ഏറ്റെടുക്കാമെന്നു ബാങ്ക് അധികൃതർക്ക് ഉറപ്പു നൽകിയതോടെ ഇന്നലെ വൈകിട്ട് ഇവരെ വീടിനുള്ളിൽ പ്രവേശിപ്പിച്ചു.

അടുപ്പും ഗ്യാസ് സിലിണ്ടറും ശ്വസന സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളും അടക്കമുള്ള സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയാണു വീടു പൂട്ടി പുറത്തിറക്കിയതെന്നു ശകുന്തള പറയുന്നു. അയൽവീടുകളിൽ നിന്ന് എത്തിച്ചിരുന്ന ഭക്ഷണം കഴിച്ചാണ് അമ്മയും മകനും കഴിഞ്ഞത്.

4 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. 2016ൽ വീട് നിർമിക്കുന്നതിനായി തിരുനക്കര അർബൻ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പയെടുത്തു. ഭർത്താവിനു കാൻസർ വന്നതോടെ വീടുപണി മുടങ്ങി. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. ചികിൽസയിലിരിക്കെ ഭർത്താവ് മരിച്ചു. മകന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ വീടുപണിക്കായി ആക്സിസ് ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തു. പ്രതിമാസം 6,000 രൂപ വീതമായിരുന്നു തിരിച്ചടവ്. ഒരു വർഷം കൊണ്ട് 90,000 രൂപ തിരിച്ചടച്ചു. മകന്റെ ജോലി നഷ്ടപ്പെടുകയും കൊവിഡ് മൂലം മറ്റു ജോലികൾക്കു പോകാൻ കഴിയാതെ വരികയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി.

ബാങ്കിൽ നിന്ന് പലതവണ ജപ്തി നോട്ടിസ് ലഭിച്ചു. ആദ്യം 11 ലക്ഷം രൂപ അടയ്ക്കാനായിരുന്നു നിർദേശിച്ചതെങ്കിലും പിന്നീട് ബാങ്ക് 6 ലക്ഷമായി കുറച്ചു. 10ന് ബാങ്ക് അധികൃതരും കോടതി ഉദ്യോഗസ്ഥരും വന്ന് വീട് ജപ്തി ചെയ്തു. അതേസമയം, സർഫാസി നിയമപ്രകാരം കോടതി നടപടികളിലൂടെയാണ് ജപ്തി നടത്തിയതെന്ന് ആക്സിസ് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.

പലിശയും പിഴപ്പലിശയും കുറച്ചു കൊടുത്തിരുന്നു. പണമടയ്ക്കാൻ പല അവധികളും നൽകി. ആദ്യം വായ്പയായി എടുത്ത തുക മാത്രം അടച്ചാൽ വീടും സ്ഥലവും വിട്ടുനൽകാൻ തയാറാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ആവശ്യമുള്ള സാധനങ്ങൾ എടുക്കുന്നതിന് ജപ്തിക്കു മുൻപ് അവസരം നൽകിയതായും അവർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വാർഡ് കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ, കൗൺസിലർമാരായ എം പി സന്തോഷ് കുമാർ, സിൻസി പാറേൽ, ധന്യമ്മ ഗിരീഷ്, ലിസി മണിമല, ലിസി കുര്യൻ തുടങ്ങിയവർ സംഭവമറിഞ്ഞ് വീട്ടിലെത്തി.

Next Story

RELATED STORIES

Share it