Sub Lead

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഴത്തിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം: പോപുലര്‍ ഫ്രണ്ട്

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഴത്തിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം അവര്‍ നടത്തിയ വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം. ബിജെപി പതിവുപോലെ വോട്ടുബാങ്ക് പിടിക്കാന്‍ വര്‍ഗീയതയെ വന്‍തോതില്‍ ഉപയോഗിച്ചു. അതുവഴി തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാവേണ്ട ഉപജീവന പ്രശ്‌നങ്ങളെയും പ്രശ്‌നധിഷ്ഠിത രാഷ്ട്രീയത്തെയും അടിച്ചമര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. വോട്ടര്‍മാരുടെ മനസ്സിനെ വര്‍ഗീയവല്‍ക്കരിച്ചും ന്യൂനപക്ഷ മതങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപ്രചരണം നടത്തിയും ഭരണകൂടത്തിന്റെ തെറ്റുകളില്‍ നിന്നും കാതലായ വികസന പ്രശ്‌നങ്ങളില്‍ നിന്നും ബിജെപി ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക പ്രതിഷേധം അതിരൂക്ഷമായ സംസ്ഥാനത്തും മണ്ഡലങ്ങളിലും ബിജെപി നേടിയ വിജയം ഇതിന് തെളിവാണ്. മതേതര പാര്‍ട്ടികള്‍ ഇപ്പോഴും ഹിന്ദുത്വ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഒരുപിടിയും കിട്ടാതെ നില്‍ക്കുകയാണ്. മാത്രമല്ല, അവര്‍ മൃദുഹിന്ദുത്വവും മതേതരത്വത്തിന്റെ പാതിവെന്ത സങ്കല്‍പ്പങ്ങളെയും ആശ്രയിക്കുന്നു. ഈ സമയത്ത് ആവശ്യം ഇത്തരത്തിലുള്ള പുറംതൊലി ചികില്‍സകളല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തന്ത്രങ്ങളും വിശാലാടിസ്ഥാനത്തിലുള്ള സഖ്യങ്ങളുമാണ്. വര്‍ഗീയ ധ്രുവീകരണവും വിദ്വേഷവും വംശഹത്യാ ആഹ്വാനവും ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തുന്നതിലും അഭിസംബോധന ചെയ്യുന്നതിലും മതേതര പാര്‍ട്ടികള്‍ പരാജയപ്പെട്ടു.

മതേതര കക്ഷികള്‍ ആത്മപരിശോധന നടത്തി പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന മതേതരത്വവുമായി ബന്ധപ്പെട്ട സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റത്തിന് തയ്യാറാവണം. ഹിന്ദുത്വത്തിന്റെ ആക്രമണത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണഘടനാ മൂല്യങ്ങളെയും രക്ഷിക്കാന്‍ അടിയന്തരമായി അര്‍ഥവത്തായ നിലപാട് സ്വീകരിക്കണമെന്നും ഒ എം എ സലാം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it