Sub Lead

അഭയ കേസ്: വിചാരണക്കോടതി വിധിയെ അവഹേളിച്ച് സീറോ മലബാര്‍സഭ മുഖപത്രം

തെരുവു മാധ്യമങ്ങളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് കോടതി വിധേയപ്പെട്ടെന്ന് 'സത്യ ദീപം'

അഭയ കേസ്: വിചാരണക്കോടതി വിധിയെ അവഹേളിച്ച് സീറോ മലബാര്‍സഭ മുഖപത്രം
X

പി സി അബ്ദുല്ല

കോഴിക്കോട്: സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതിക്കും മാധ്യമങ്ങള്‍ക്കുമെതിരേ കടുത്ത അവഹേളനവുമായി സീറോ മലബാര്‍ സഭാ മുഖപത്രം. അല്‍പസത്യങ്ങളും അര്‍ധസത്യങ്ങളും തെരുവ് മാധ്യമങ്ങളില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കും എന്‍ഐഎ കോടതി വിധേയപ്പെട്ടു എന്നതടക്കമുള്ള പരാമര്‍ശങ്ങളുമായാണ് സഭാ മുഖ പത്രമായ 'സത്യ ദീപം' ഇന്ന് മുഖ പ്രസംഗം പ്രസിദ്ധീകരിച്ചത്. അഭയയ്ക്ക് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നതായി സത്യ ദീപം പറയുന്നു. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികള്‍ കൂടിയായിരുന്നുവെന്നും ഇത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണെന്നും പത്രാധിപരുടെ കുറിപ്പില്‍ പറയുന്നു.

കോടതി വിധിയിലൂടെ പുലര്‍ന്നത് സമ്പൂര്‍ണ സത്യമല്ലെന്ന സഭമുടെ നിലപാട് 'സത്യ ദീപം ആവര്‍ത്തിക്കുന്നു. ''അഭയകേസില്‍, വിചാരണവേളയിലും ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഒപ്പം വിചാരണതീരും മുമ്പേ വിധി 'വന്നു'വെന്ന വൈരുധ്യവും. സി. അഭയോടൊപ്പം നീര്‍ച്ചൂഴിയില്‍ നിലവിളിച്ചൊടുങ്ങിയത് സുവിശേഷ നീതി കൂടിയാകയാല്‍ മൂന്നാംപക്കത്തിന്റെ ഉയിര്‍പ്പിന് സത്യമായും അവള്‍ക്ക് അവകാശമുണ്ട്. ഈ അവകാശത്തിനൊപ്പം പ്രാഥമികമായി സഭയും പിന്നെ സമൂഹവും നില്‍ക്കുകയും വേണം. അപ്പോഴും കോടതിവിധിയിലൂടെ ഇപ്പോള്‍ ഉത്ഥിതമായത് സമ്പൂര്‍ണ സത്യമാണോ എന്ന സംശയമുണ്ട്. കേസില്‍ കോടതി കണ്ടെത്തിയ വസ്തുതകള്‍ കെട്ടു കഥയാണെന്നും കത്തോലിക്കാ സഭ മുഖ പത്രം പറയാതെ പറയുന്നു.

'കാലവും കാത്തിരിപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിര്‍മിത കഥയായ ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങള്‍ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ട്. ഒരു കേസിലെ അന്തിമതീര്‍പ്പില്‍ ചോദ്യങ്ങള്‍ക്കുള്ള പൂര്‍ണവിരാമമുണ്ടാകേണ്ടതാണ്. എന്നാല്‍ ഇവിടെ ചോദ്യങ്ങള്‍ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതി തന്നെയാകയാല്‍ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളില്‍ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകള്‍ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വൈകിവന്ന വിധിയില്‍ 'അഭയനീതി' പൂര്‍ത്തിയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേല്‍ക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മര്‍ദ്ദത്തെയും മാധ്യമ വിചാരണയേയും അതിജീവിച്ചും മേല്‍ കോടതികളില്‍ സത്യം പുലരുമെന്ന പ്രതീക്ഷയും സത്യ ദീപം പങ്കു വയ്ക്കുന്നു. 'പ്രതികളെ 'പിടിച്ചുകൊടുക്കുന്ന' മാധ്യമവിചാരണയെ അതിജയിച്ചും നീതിന്യായക്കോടതിയിലും പിന്നെ ദൈവത്തിന്റെ കോടതിയിലും നീതി ജലം പോലെ ഒഴുകട്ടെയെന്നും മുഖപ്രസംഗം പറയുന്നു.

Abhaya case: Syro Malabar Sabha front page in contempt of trial court verdict

Next Story

RELATED STORIES

Share it