Sub Lead

യുപിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ രംഗത്ത് വരാന്‍ ആഹ്വാനം

വിഷയം വര്‍ഗീയവല്‍ക്കരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലിസിനെയും വലതുപക്ഷ ഗുണ്ടകളെയും കയറൂരി വിട്ട് വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിച്ചവര്‍ക്കെതിരേ വെടിവെയ്ക്കാനും സ്വത്തുക്കള്‍ നശിപ്പിക്കാനും നിയമപരിരക്ഷ നല്‍കുകയുമായിരുന്നു.

യുപിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ രംഗത്ത് വരാന്‍ ആഹ്വാനം
X

ലക്‌നോ: ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായ പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിനു പിന്നാലെ രാജ്യമാകെ അലയടിച്ച ജനാധിപത്യ പ്രക്ഷോഭങ്ങളെ കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ക്രൂരമായാണ് കൈകാര്യം ചെയ്തതെന്ന് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സംയുക്ത വാര്‍ത്താസമ്മേളനം കുറ്റപ്പെടുത്തി. രാഷ്ട്രം ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മികതയുടെ നഗ്നമായ ലംഘനമാണ് ഇവിടങ്ങളില്‍ അരങ്ങേറിയത്.

വിഷയം വര്‍ഗീയവല്‍ക്കരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലിസിനെയും വലതുപക്ഷ ഗുണ്ടകളെയും കയറൂരി വിട്ട് വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിച്ചവര്‍ക്കെതിരേ വെടിവെയ്ക്കാനും സ്വത്തുക്കള്‍ നശിപ്പിക്കാനും നിയമപരിരക്ഷ നല്‍കുകയുമായിരുന്നു.

നിലവില്‍ ലോക്ക്ഡൗണ്‍ സാഹചര്യം സംസ്ഥാനത്തെ എതിരാളികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാന്‍ ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ നിത്യേനയെന്നോണം പോലിസ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ക്രൂരമായ വകുപ്പുകള്‍ ചേര്‍ത്ത് കെട്ടിച്ചമച്ച കേസുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. നിയമവിരുദ്ധമായ കൊലപാതകങ്ങളും നിയമവിരുദ്ധമായ അറസ്റ്റുകളും നിരപരാധികളെ ഉപദ്രവിക്കുന്നതും ഭയാനകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യുപിയിലെ കാണ്‍പൂരിലും മറ്റിടങ്ങളിലും അടുത്തിടെ ചില കുറ്റവാളികളെ 'ഏറ്റുമുട്ടലുകളിലൂടെ' വധിച്ച' സംഭവങ്ങളില്‍ സുപ്രീം കോടതി നിരീക്ഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സംയുക്ത ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനം ആവശ്യപ്പെട്ടു. കലാപകാരികളെന്ന് മുദ്രകുത്തി യുപി പോലിസ് ആക്റ്റീവിസ്റ്റുകളെ വേട്ടയാടുകയാണ്. പോലിസിന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളെ നിയമാനുസൃതമാക്കുന്നതിന് ജനങ്ങളുടെ ശബ്ദങ്ങളെ ദേശവിരുദ്ധരായി മുദ്രകുത്തുകുകയാണ്.

സര്‍ക്കാരിനെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെിരേ ശബ്ദമുയര്‍ത്തിയ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എ.എം.യു) വിദ്യാര്‍ത്ഥിആക്ടിവിസ്റ്റ് ഷാര്‍ജീല്‍ ഉസ്മാനിയെ അടുത്തിടെ കെട്ടിച്ചമച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. 2019 ഡിസംബര്‍ 19 മുതല്‍ സിഎഎ/എന്‍ആര്‍സിക്കെതിരായ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കുനേരെ യുപിയിലുണ്ടായ പോലിസ് അതിക്രമങ്ങളില്‍ സുപ്രിംകോടതിയിലേയോ ഹൈക്കോടതിയിലേയോ സിറ്റിങ് ജഡ്ജിയുടേയോ റിട്ടയര്‍ഡ് ജഡ്ജിയുടേയോ നേതൃത്വത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തതിനാലാണ് പോപ്പുലര്‍ ഫ്രണ്ട് യുപി സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി അംഗം മുഫ്തി മുഹമ്മദ് ഷഹസാദ് അറസ്റ്റിലായത്.

ഡോ. കഫീല്‍ ഖാന്റെ അറസ്റ്റ് രാഷ്ട്രീയ കുടിപ്പകയുടെ വ്യക്തമായ തെളിവാണ്. അദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ആക്റ്റീവിസ്റ്റുകളെ വ്യാജ ആരോപണങ്ങളില്‍പെടുത്തി തുറങ്കിലടയ്ക്കുകയും തുടര്‍ച്ചയായി പീഡിപ്പിക്കുകയുമാണ്. ഇവര്‍ക്കെതിരേ യുഎപിഎ, എന്‍എസ്എ പോലുള്ള ഭീകരമായ കരിനിയമങ്ങളാണ് ഭരണകൂടം ചുമത്തുന്നത്.

സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ അതിക്രമം നടന്നെന്ന് ആരോപിച്ച് ജനങ്ങളുടെ ആസ്തികള്‍ പിടിച്ചെടുക്കുന്ന കിരാതമായ നടപടികള്‍ക്കാണ് ഇപ്പോള്‍ യുപി ഭരണകൂടം തുടക്കംകുറിച്ചിരിക്കുന്നത്. കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ആര്‍ക്കെതിരേയും കേസെടുക്കാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് കഴിയും. വ്യക്തികളെ തടവിലാക്കി നശിപ്പിക്കുന്നത് മാത്രമല്ല അവരുടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതിലൂടെ അവരുടെ ഭാവിയും ഭരണകൂടം തകര്‍ക്കുകയാണ്.

ഇത്തരം ജനാധിപത്യ വിരുദ്ധവും അക്രമപരവുമായ നടപടികളിലൂടെ സംസ്ഥാനത്തെ എല്ലാ തരത്തിലുള്ള എതിര്‍പ്പുകളും ഇല്ലാതാക്കാനാണ് യുപി ഭരണകൂടം ശ്രമിക്കുന്നത്.സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയങ്ങളില്‍ മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിന് ഇവര്‍ ഒത്താശ ചെയ്യുകയും ചെയ്യുന്നു. യുപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നടപടികളെ സംയുക്ത വാര്‍ത്താസമ്മേളനം ശക്തമായി അപലപിച്ചു.

വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പുറത്തുവന്ന് ഉത്തര്‍പ്രദേശിലെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിക്കണമെന്നും സംയുക്ത വാര്‍ത്താസമ്മേളനം ആവശ്യപ്പെട്ടു.അതോടൊപ്പം, പൗര സമൂഹവും ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഈ രാജ്യത്തെ ഓരോ പൗരനും സമാധാനപരമായി ഇതിനെതിരേ പ്രതിഷേധിക്കണം. ഉത്തര്‍പ്രദേശില്‍ ഭരണകൂട അടിച്ചമര്‍ത്തലിന് ഇരയായവര്‍ക്ക് എല്ലാത്തരം നിയമപരവും ജനാധിപത്യപരവുമായ പിന്തുണ നല്‍കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളുടെയും കടമയാണെന്നും സംയുക്ത വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടി.

ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ ഡോക്യുമെന്റേഷന്‍ സെന്റര്‍ (എസ്എഎച്ച്ആര്‍ഡിസി) ഡല്‍ഹി ഡയറക്ടര്‍ രവി നായര്‍, ഉത്തര്‍പ്രദേശ് മുന്‍ എംപി ഉബൈദുള്ള ഖാന്‍ അസ്മി, ദസ്തക് മാഗസിന്‍ അലഹബാദ് എഡിറ്റര്‍ സീമ ആസാദ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ധീന്‍ അഹമ്മദ്, അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ കെ കെ റോയ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുള്‍ റഹിമാന്‍, ഉത്തര്‍പ്രദേശ് റിഹായ് മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) സെക്രട്ടറി അഡ്വ. എ. മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it