Football

'കൊച്ചിയിലെ ഒരുക്കങ്ങളില്‍ സംതൃപ്തി';അര്‍ജന്റീന മാനേജരുടെ സന്ദര്‍ശനത്തില്‍ വി അബ്ദുറഹിമാന്‍

കൊച്ചിയിലെ ഒരുക്കങ്ങളില്‍ സംതൃപ്തി;അര്‍ജന്റീന മാനേജരുടെ സന്ദര്‍ശനത്തില്‍ വി അബ്ദുറഹിമാന്‍
X

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിലയിരുത്തി അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. സന്ദര്‍ശനത്തില്‍ അദ്ദേഹം പൂര്‍ണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂര്‍ണ്ണ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിനുപുറമെ എല്ലാ മലയാളി കായിക പ്രേമികള്‍ക്കും മെസിയെയും അര്‍ജന്റീന ടീമിനെയും കാണാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മെസിയും കേരളത്തില്‍ കളിക്കുന്നതിനു മുന്നോടിയായി സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനാണ് അര്‍ജന്റീന മാനേജര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ സൗഹൃദ മല്‍സരം കൊച്ചിയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചില അസൗകര്യങ്ങളാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിലെ ജവഹര്‍ലാ നെഹ്‌റു സ്റ്റേഡിയം മുമ്പ് അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയര്‍ത്തിയത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നവംബര്‍ അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാനാണ് നീക്കം. നവംബര്‍ 10നും 18നുമിടയിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നുമിടയില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരുന്നത്.

Next Story

RELATED STORIES

Share it