Football

ലോകകപ്പ് യോഗ്യതയ്ക്കരികെ ഇറ്റലി; വടക്കന്‍ അയര്‍ലന്‍ഡിനെ രണ്ടുഗോളിന് വീഴ്ത്തി

ലോകകപ്പ് യോഗ്യതയ്ക്കരികെ ഇറ്റലി; വടക്കന്‍ അയര്‍ലന്‍ഡിനെ രണ്ടുഗോളിന് വീഴ്ത്തി
X

റോം: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കരികിലേക്ക് ഇറ്റലി കുതിക്കുന്നു. യൂറോപ്യന്‍ മേഖലയിലെ പ്ലേ ഓഫ് റൗണ്ടില്‍ ഇന്നലെ നടന്ന നിര്‍ണായക മല്‍സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി ലോകകപ്പ് ഫുട്ബോള്‍ യോഗ്യത പ്രതീക്ഷ നിലനിര്‍ത്തിയത്. ഏപ്രില്‍ ഒന്നിന് നടക്കുന്ന ഫൈനലില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിനയാണ് ടീമിന്റെ എതിരാളികള്‍. തോറ്റാല്‍ തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും യോഗ്യത നേടാതെ മടങ്ങേണ്ടിവരും. 12 വര്‍ഷമായി ഇറ്റലി ലോകവേദിയില്‍നിന്ന് പുറത്താണ്.

ജയമല്ലാതെ മറ്റൊരു വഴിയില്ലാതെ കളത്തിലിറങ്ങിയ ഇറ്റലി രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. 56ാം മിനിറ്റില്‍ ന്യൂകാസില്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് ഇറ്റലിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ഷോട്ട് തടയാന്‍ വടക്കന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞില്ല. ആദ്യ ഗോള്‍ വീണതോടെ അയര്‍ലന്‍ഡിന്റെ പ്രതിരോധക്കോട്ട തകര്‍ന്നു. 80ാം മിനിറ്റില്‍ മോയിസ് കീന്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായാണ് വടക്കന്‍ അയര്‍ലന്‍ഡ് കളത്തിലിറങ്ങിയത്. കളിയുടെ ഒരു ഘട്ടത്തില്‍ ഇറ്റലിയെ വിറപ്പിക്കാനും മികച്ച മുന്നേറ്റങ്ങള്‍ നടത്താനും അവര്‍ക്ക് സാധിച്ചു.

2006ല്‍ ലോക ചാംപ്യന്മാരായശേഷം പിന്നീട് ഇറ്റലിക്ക് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അസൂറിപ്പട പുറത്തായി. 2018ലും 2022ലും യോഗ്യതയും നേടിയില്ല. അതിനിടെ 2021ല്‍ യൂറോ നേടിയതാണ് ആകെയുള്ള നേട്ടം. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയില്‍ ഇറ്റലി ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 18 പോയിന്റുമായി നോര്‍വേയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. ഇതോടെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കാന്‍ നിര്‍ബന്ധിതരായത്.

വെയില്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(4-3)പരാജയപ്പെടുത്തിയാണ് ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിന ഫൈനലിന് യോഗ്യത നേടിയത്. ചൊവ്വാഴ്ച വിജയിക്കുന്നവര്‍ ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഖത്തര്‍ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കും. യൂറോപ്പില്‍ നിന്നും 16 ടീമുകളാണ് ലോകകപ്പില്‍ കളിക്കുക. 12 ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങള്‍ക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫില്‍ മല്‍സരിക്കുന്നത്. ഇറ്റലിയ്ക്കും ബോസ്നിയയ്ക്കും പുറമെ തുര്‍ക്കി, സ്വീഡന്‍, പോളണ്ട്, കൊസോവോ, ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളും സെമിയില്‍ ജയിച്ചു കയറി. ഫൈനലില്‍ ജയിക്കുന്ന നാല് ടീമുകള്‍ക്കാണ് ലോകകപ്പിന് യോഗ്യത.

Next Story

RELATED STORIES

Share it