Football

ബുണ്ടസ് ലിഗ ചരിത്രത്തിലാദ്യമായി പുരുഷടീമിന് വനിതാ പരിശീലക

പുരുഷന്മാരുടെ മികച്ച അഞ്ച് യൂറോപ്യന്‍ ലീഗുകളിലെ ആദ്യ വനിതാ മുഖ്യ പരിശീലകയായി മേരി ലൂയിസ് എറ്റ

ബുണ്ടസ് ലിഗ ചരിത്രത്തിലാദ്യമായി പുരുഷടീമിന് വനിതാ പരിശീലക
X

ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗ ചരിത്രത്തിലാദ്യമായി ഒരു വനിതാ കോച്ച്. ക്ലബ് യൂണിയന്‍ ബെര്‍ലിന്‍ പരിശീലകയായി മേരി ലൂയിസ് എറ്റയെ നിയമിച്ചു. പുരുഷന്മാരുടെ മികച്ച അഞ്ച് യൂറോപ്യന്‍ ലീഗുകളിലെ ആദ്യ വനിതാ മുഖ്യ പരിശീലകയായി മേരി ലൂയിസ് എറ്റ. പരിശീലകനായ സ്റ്റെഫന്‍ ബോംഗാര്‍ട്ടിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് എറ്റയെ ഈ സീസണ്‍ അവസാനം വരെ ഇടക്കാല പരിശീലകയായി നിയമിച്ചത്. ഇതോടെ, ജര്‍മന്‍ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യപരിശീലകയാകും 34കാരിയായ എറ്റ. നിലവില്‍ മാര്‍ക്കോ ഗ്രോട്ടെയാണ് ടീമിന്റെ താത്കാലിക പരിശീലകന്‍.

ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അക്കാദമിയില്‍ നിന്ന് ഈ വര്‍ഷമാണ് പ്രൊഫഷണല്‍ പരിശീലകയാകാനുള്ള ലൈസന്‍സ് മേരി സ്വന്തമാക്കിയത്. നേരത്തെ വനിതാ ലീഗില്‍ എഫ്എഫ്സി ടര്‍ബൈന്‍ പോട്സ്ഡാമിന്റെ താരമായിരുന്നു മേരി. 2010ല്‍ ടീമിനൊപ്പം ചാംപ്യന്‍സ് ലീഗും ടീമിനൊപ്പം മൂന്ന് ബുണ്ടസ് ലിഗ കിരീടങ്ങളും സ്വന്തമാക്കി. പിന്നീട് ഹാംബര്‍ഗര്‍, ക്ലോപ്പന്‍ബര്‍ഗ്, വെര്‍ഡര്‍ ബ്രെമന്‍ ടീമുകളിലും കളിച്ചു. 26ാം വയസില്‍ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന മേരി വെര്‍ഡര്‍ ബ്രെമന്റെ അണ്ടര്‍ 15 ആണ്‍ കുട്ടികളുടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താണ് പുതു കരിയര്‍ തുടങ്ങിയത്. ക്ലബ്ബിന്റെ അണ്ടര്‍ 19 പുരുഷ ടീമിനെ പരിശീലിപ്പിച്ചിരുന്ന എറ്റ, അടുത്ത സീസണില്‍ യൂണിയന്റെ വനിതാ ടീമിന്റെ ചുമതലയേല്‍ക്കാന്‍ ഈ മാസം ആദ്യം ധാരണയിലെത്തിയിരുന്നു.

18 ടീമുകളുള്ള ലീഗില്‍, ഹൈഡന്‍ഹൈമിനോടേറ്റ തോല്‍വിയോടെ യൂണിയന്‍ 11ാം സ്ഥാനത്താണ്. അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെ, തരംതാഴ്ത്തല്‍ മേഖലയിലുള്ള സെന്റ് പോളിയെക്കാള്‍ ഏഴ് പോയിന്റ് മാത്രം മുന്നിലാണ് ടീം. ലീഗില്‍ നിലനില്‍ക്കാന്‍ പോരാടുന്ന വോള്‍ഫ്‌സ്ബര്‍ഗിനെതിരെയാണ് അടുത്തയാഴ്ച യൂണിയന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it