Football

ലിവര്‍പൂളിന്റെ സ്വപ്‌നം തകര്‍ത്ത് വാറ്റ്‌ഫോഡ്; അപരാജിത കുതിപ്പിന് വിരാമം

ലിവര്‍പൂളിന്റെ സ്വപ്‌നം തകര്‍ത്ത് വാറ്റ്‌ഫോഡ്; അപരാജിത കുതിപ്പിന് വിരാമം
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ 44 ജയങ്ങളുടെ അപരാജിത കുതിപ്പിന് വാറ്റ്‌ഫോഡിന്റെ ബ്ലോക്ക്. സീസണ്‍ മുഴുവന്‍ ജയത്തോടെ അവസാനിപ്പിക്കാമെന്ന മോഹത്തിനാണ് മൂന്ന് ഗോളുകളിലൂടെ വാറ്റ്‌ഫോഡ് മറുപടി തടയിട്ടത്. ഒരു സീസണ്‍ മുഴുവന്‍ തോല്‍വിയറിയാതെ കിരീടം നേടിയ ആഴ്‌സണലിന്റെ റെക്കോഡ് തകര്‍ക്കാമെന്ന ക്ലോപ്പിന്റെ സ്വപ്‌നം കൂടിയാണ് ഇന്ന് തകര്‍ന്നത്.

17ാം സ്ഥാനത്തുള്ള വാറ്റ്‌ഫോഡ് തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്നു. ഏത് വിധേനെയും ജയം അവര്‍ക്ക് അനിവാര്യമായിരുന്നു. ആദ്യം മുതലേ ആക്രമിച്ച് കളിച്ച് വാറ്റ്‌ഫോഡ് താരങ്ങള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. ലിവര്‍പൂളാവാട്ടെ നല്ല അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നോട്ടും. ഇസ്മായിലാ സാറിന്റെ ഒറ്റയാള്‍ പ്രകടനമാണ് വാറ്റ്‌ഫോഡിന് ഇന്ന് മിന്നുംജയം നല്‍കിയത്. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സാര്‍ വാറ്റ്‌ഫോഡിന്റെ ആദ്യഗോള്‍ നേടി. ലിവര്‍പൂള്‍ ഈ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പ് തന്നെ വാറ്റ്‌ഫോഡ് വീണ്ടും സാറിലൂടെ 60ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടി. ഇതോടെ ചെമ്പട തോല്‍വിയുടെ മണമറിഞ്ഞിരുന്നു.

ഒരു തരത്തിലും ഒരു ഗോള്‍ തിരിച്ചടിക്കാനാവാതെ ലിവര്‍പൂള്‍ താരങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് 72ാം മിനിറ്റില്‍ വീണ്ടും സാറിന്റെ അസിസ്റ്റില്‍ നിന്ന് ഡീനെയുടെ വക ലിവര്‍പൂളിന്റെ ഹൃദയം തകര്‍ക്കുന്ന മൂന്നാം ഗോളും പിറന്നു. 27 മല്‍സരങ്ങളില്‍ 26ഉം ജയിച്ച് ഒരു സമനിലയുമായി ലീഗില്‍ കിരിടം ഉറപ്പിച്ച് നില്‍ക്കുന്ന ലിവര്‍പൂളിന് കിരീടം നഷ്ടപ്പെട്ട പ്രതീതിയായിരുന്നു ഇന്ന്. ലീഗിലെ പല വമ്പന്‍മാര്‍ ശ്രമിച്ചിട്ടും ചെമ്പടയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തോല്‍വി വഴങ്ങിയതാവട്ടെ പുറത്താവല്‍ ഭീഷണിയുള്ള വാറ്റ്‌ഫോഡുമായി. കരിയറിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് ക്ലോപ്പും സംഘവും നഷ്ടപ്പെടുത്തിയത്.



Next Story

RELATED STORIES

Share it