Sports

ചാംപ്യന്‍സ് ബോട്ട് ലീഗ്: അഞ്ചാം മല്‍സരത്തില്‍ അട്ടിമറിയോടെ ചമ്പക്കുളം ചാംപ്യന്‍മാര്‍

യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 17 മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു. ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്നു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍ഡു പോലുമില്ലായിരുന്നു.3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ (റേജിംഗ് റോവേഴ്‌സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോല്‍സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്

ചാംപ്യന്‍സ് ബോട്ട് ലീഗ്: അഞ്ചാം മല്‍സരത്തില്‍ അട്ടിമറിയോടെ ചമ്പക്കുളം ചാംപ്യന്‍മാര്‍
X

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മല്‍സരത്തില്‍ അട്ടിമറി വിജയവുമായി ചമ്പക്കുളം ചുണ്ടന്‍.യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 17 മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു. ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്നു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍ഡു പോലുമില്ലായിരുന്നു.3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ (റേജിംഗ് റോവേഴ്‌സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്.

മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോല്‍സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.ഹീറ്റ്‌സിലും ഫൈനലിലും ഏറ്റവും മികച്ച സമയം മൂന്നാം ഹീറ്റ്‌സില്‍ കുറിച്ച നടുഭാഗത്തിന്(3:12.14 മിനിറ്റ്) നെറോലാക് എക്‌സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്റ് അധികം ലഭിച്ചു. 68 പോയിന്റുമായി നടുഭാഗം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.അഞ്ച് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 37 പോയിന്റുമായി നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍(മൈറ്റി ഓര്‍സ്) 34 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 33 പോയിന്റുമായി പോലിസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്‌സ്)നാലാം സ്ഥാനത്താണ്.വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്‌സ്- 26 പോയിന്റ്) അഞ്ചും വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്‌സ്) 19 പോയിന്റുമായി ആറാം സ്ഥാനത്തുമുണ്ട്.

ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്-16 പോയിന്റ്്) ഏഴാം സ്ഥാനത്തും കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്- 12 പോയിന്റ്) എട്ടും ബ്രദേഴ്‌സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-10 പോയിന്റ്്) ഒമ്പതും സ്ഥാനങ്ങളിലാണ്.സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സിബിഎല്‍ അഞ്ചാം മല്‍സരം ഉദ്ഘാടനം ചെയ്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, മേയര്‍ സൗമിനി ജെയിന്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന, ഫോര്‍ട്ട്‌കൊച്ചി സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ചലച്ചിത്ര താരം ടോവിനോ തോമസ് പരിപാടിയില്‍ പങ്കെടുത്തു.വിജയികള്‍ക്ക് റാണി ജോര്‍ജ്, പി ബാല കിരണ്‍, ടോവിനോ തോമസ് എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി.

ചെറുവള്ളങ്ങളുടെയും കയാക്കുകളുടെയും മല്‍സരവും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. പ്രമുഖ ബാന്‍ഡായ അവിയലിന്റെ സംഗീതപരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിരുന്നു.ഓഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹ്‌റുട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച സിബിഎല്‍ കോട്ടയം താഴത്തങ്ങാടി, ഹരിപ്പാട് കരുവാറ്റ, പിറവം എന്നിവിടങ്ങളിലെ മല്‍സരങ്ങള്‍ക്ക് ശേഷമാണ് മറൈന്‍ ഡ്രൈവിലെത്തുന്നത്.കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മല്‍സരങ്ങള്‍.

Next Story

RELATED STORIES

Share it