Gulf

സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍

കാര്‍, ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, പുരുഷ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, കണ്ണട കടകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിടനിര്‍മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ചോക്ലേറ്റ്, കാര്‍പെറ്റ്, ഇലക്ട്രിക്- ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മൂന്നുഘട്ടങ്ങളിലായി സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.

സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍
X

റിയാദ്: സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. സ്വദേശിവല്‍ക്കരണം നടപ്പാക്കിയ 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു നല്‍കിയ സാവകാശം അവസാനിച്ചതായി തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. കാര്‍, ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, പുരുഷ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, കണ്ണട കടകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, കെട്ടിടനിര്‍മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ചോക്ലേറ്റ്, കാര്‍പെറ്റ്, ഇലക്ട്രിക്- ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മൂന്നുഘട്ടങ്ങളിലായി സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.


2018 ജനുവരി അവസാനമാണ് ഈ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞവര്‍ഷം സപ്തംബര്‍ 11നാണ് നിലവില്‍ വന്നത്. കാര്‍, ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, പുരുഷ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഫര്‍ണിച്ചര്‍ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കി.

നവംബര്‍ ഒമ്പതിന് നിലവില്‍വന്ന രണ്ടാംഘട്ടത്തില്‍ വാച്ച് കടകള്‍, കണ്ണട കടകള്‍, ഇലക്ട്രിക്- ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ സ്ഥാപനങ്ങളും 2019 ജനുവരി ഏഴുമുതല്‍ പ്രാബല്യത്തില്‍ വന്ന മൂന്നാംഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കെട്ടിടനിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്ലേറ്റ്- പലഹാരക്കടകള്‍ എന്നീ സ്ഥാപനങ്ങളും സൗദിവല്‍ക്കരണത്തിന്റെ പരിധിയില്‍ വന്നു.

എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു ഒരുവര്‍ഷം പ്രത്യേക ഇളവ് നല്‍കിയിരുന്നു. സ്വദേശികള്‍ക്കു മതിയായ പരിചയസമ്പത്ത് ആര്‍ജിക്കുന്നതിനാണ് വിദേശികള്‍ക്ക് ഈ മേഖലകളില്‍ ഒരുവര്‍ഷത്തെ ഇളവ് അനുവദിച്ചത്. ഈ സമയപരിധി അവസാനിച്ചതായും മാനേജര്‍ തസ്തികകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായും തൊഴില്‍ മന്ത്രാലയ വ്യക്താവ് വ്യക്തമാക്കി. ഈ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതിനും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it