Gulf

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് ഭാഗിക നിരോധനവുമായി ഫിലിപ്പീന്‍സ്

കഴിഞ്ഞയാഴ്ച കുവൈത്തില്‍ ഒരു ഫിലിപ്പീനി വീട്ടു ജോലിക്കാരി കൊല്ലപ്പെട്ട സാഹചര്യത്തിലാണു ഇത്തരമൊരു തീരുമാനമെന്ന് ഫിലിപ്പീന്‍ തൊഴില്‍ മന്ത്രി സില്‍വെസ്‌ട്രെ ബെല്ലോ വ്യക്തമാക്കി.

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് ഭാഗിക നിരോധനവുമായി ഫിലിപ്പീന്‍സ്
X

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഭാഗികമായ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞയാഴ്ച കുവൈത്തില്‍ ഒരു ഫിലിപ്പീനി വീട്ടു ജോലിക്കാരി കൊല്ലപ്പെട്ട സാഹചര്യത്തിലാണു ഇത്തരമൊരു തീരുമാനമെന്ന് ഫിലിപ്പീന്‍ തൊഴില്‍ മന്ത്രി സില്‍വെസ്‌ട്രെ ബെല്ലോ വ്യക്തമാക്കി. കൊല്ലപ്പെട്ട തൊഴിലാളിയെ കുവൈത്തിലേക്ക് അയച്ച ഫിലിപ്പീന്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ഫിലിപ്പീന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കൊല്ലപ്പെട്ട വനിത മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വദേശത്തേക്ക് മടക്കി അയക്കണമെന്ന് ഏജന്‍സിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തൊഴിലാളിയുടെ അഭ്യര്‍ഥനയില്‍ നടപടിയെടുക്കുന്നതില്‍ ഏജന്‍സി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വിദഗ്ധരും പ്രഫഷണല്‍ തൊഴിലാളികളുമൊഴികെയുള്ള പുതിയ വീട്ടുജോലിക്കാരെ കുവൈത്തിലേക്ക് അയയ്ക്കുന്നതിനാകും നിരോധനം ബാധകമാക്കുകയെന്നും ബെല്ലോ വ്യക്തമാക്കി.

കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി നടപ്പാക്കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം ഭാഗിക നിരോധനം സംപൂര്‍ണമാക്കി മാറുമെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണു ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുമായി ജീനാലിന്‍ വില്ലവെന്റെ എന്ന ഗാര്‍ഹിക തൊഴിലാളിയെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌പോണ്‍സര്‍ ആണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ ഇവര്‍ മരണമടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സറേയും ഭാര്യയേയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തൊഴിലാളിയെ മര്‍ദ്ദിച്ചതായി സ്‌പോണ്‍സറുടെ ഭാര്യ സമ്മതിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വേലക്കാരിയെ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും സ്‌പോണ്‍സറുടെ ഭാര്യ അന്വേഷണ ഉദ്യോാഗസ്ഥര്‍ക്കുമുമ്പാകെ മൊഴി നല്‍കിയിരുന്നു.2018ല്‍ ഗാര്‍ഹിക തൊഴിലാളിയായ മറ്റൊരു ഫിലിപ്പീന്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍ പ്രസിഡന്റ് കുവൈത്തിനെതിരെ നടത്തിയ പരാമര്‍ശ്ശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ കുവൈത്തിലെ ഫിലിപ്പീന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നതില്‍ എത്തിച്ചിരുന്നു. 2018 മെയ് മാസം ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെയാണു സംഘര്‍ഷം കെട്ടടങ്ങിയത്.

Next Story

RELATED STORIES

Share it