Pravasi

പ്രവാസികള്‍ക്ക് ആശ്വാസം; എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രം നീട്ടി

വ്യാപകമായ പരാതിയെ തുടര്‍ന്നാണ് 2018 ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് അറിയിച്ച രജിസ്‌ട്രേഷന്‍ നീട്ടിവയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്.

പ്രവാസികള്‍ക്ക് ആശ്വാസം; എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രം നീട്ടി
X

ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവര്‍ ഇസിഎന്‍ആര്‍ രജിസ്‌ട്രേഷന്‍(ഇ-മൈഗ്രേറ്റ്) നിര്‍ബന്ധമാക്കിയ നടപടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വ്യാപകമായ പരാതിയെ തുടര്‍ന്നാണ് 2018 ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് അറിയിച്ച രജിസ്‌ട്രേഷന്‍ നീട്ടിവയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. പദ്ധതി തുടരുന്നതിനെ കുറിച്ച് പുനരാലോചന നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.

ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റയ്ന്‍, ഒമാന്‍, മലേസ്യ, ഇറാഖ്, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, യെമന്‍, ലിബിയ, ഇന്തൊനീസ്യ, സുഡാന്‍, അഫ്ഗാനിസ്താന്‍, സൗത്ത് സുഡാന്‍, ലബനന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്. പുതിയതായി തൊഴില്‍ വിസയില്‍ പോകുന്നവര്‍ മാത്രമല്ല, നിലവില്‍ ഈ രാജ്യങ്ങളില്‍ തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവരും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, വിസിറ്റിങ്, ബിസിനസ്, തീര്‍ഥാടക വിസകളില്‍ പോകുന്നവരും ഫാമിലി വിസയില്‍ വിദേശത്തെത്തി ജോലി ചെയ്യുവന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ പതിനാലിനാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇസിഎന്‍ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു ഉത്തരവ്. വ്യക്തിഗത, തൊഴില്‍ വിവരങ്ങളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇത് ബാധകമായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആര്‍ക്കും ഇതില്‍നിന്ന് ഇളവ് നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ എംബസികളും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി തേടി യാത്ര ചെയ്യാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്(ഇസിഎന്‍ആര്‍) നേരത്തെതന്നെ ബാധകമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷം താമസിച്ചവര്‍ക്ക് ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ പ്രസ്തുത പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ എംബസിയും പാസ്‌പോര്‍ട്ട് ഓഫിസുകളും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിയമം കര്‍ശനമാക്കിയതോടെ ഈ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന എല്ലാവരും ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 2017 ഡിസംബര്‍ മുതല്‍ ഇസിഎന്‍ആര്‍ രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.

എന്നാല്‍ ജനുവരി ഒന്നു മുതല്‍ നാട്ടില്‍ നിന്നുള്ള യാത്രയുടെ 24 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും യാത്ര തടസ്സപ്പെടുമെന്നാണു അറിയിച്ചിരുന്നത്. പാസ്‌പോര്‍ട്ട് ഉടമ തന്നെയാണ് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പെട്ടെന്നു തീരുമാനം വന്നതിനാല്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു വ്യാപക പരാതി ഉയര്‍ന്നതോടെയാണ് മന്ത്രാലയം കാലാവധി നീട്ടിയതെന്നാണു വിലയിരുത്തല്‍.

Next Story

RELATED STORIES

Share it