World

ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അയക്കണം; ഇന്ത്യയുടെ സഹായം തേടി യുഎഇ

യുഎഇയില്‍ ഇതിനോടകം പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അയക്കണം; ഇന്ത്യയുടെ സഹായം തേടി യുഎഇ
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ഇന്ത്യയുടെ സഹായം തേടി യുഎഇ. ഡോക്ടര്‍മാരേയും നഴ്‌സുമാരേയും യുഎഇയിലേക്ക് അയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎഇയില്‍ ഇതിനോടകം പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യുഎയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താന്‍ പറ്റാത്ത സാഹചര്യമുണ്ട്.

രണ്ട് അഭ്യര്‍ഥനകളാണ് യുഎഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിന് അനുമതി വേണം. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിന് സഹായം നൽകണമെന്നുമുള്ള ആവശ്യമാണ് യുഎഇ ഉന്നയിച്ചതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യുഎഇയുടെ അഭ്യര്‍ഥനകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. യുഎഇയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. യുഎഇയുടെ ആദ്യത്തെ ആവശ്യം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിച്ചേക്കും. എന്നാല്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും വേണമെന്ന രണ്ടാമത്തെ ആവശ്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ആവശ്യകതകള്‍ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിലെ തീരുമാനം. അതേ സമയം തന്നെ നിര്‍ണായക ഘട്ടത്തില്‍ യുഎഇയെ സഹായിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടേക്കും. രണ്ടാഴ്ച മുമ്പ്, 15 അംഗ സൈനിക ഡോക്ടര്‍മാരെയും പാരാമെഡിക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചിരുന്നു.

Next Story

RELATED STORIES

Share it