World

മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളെന്ന് സംശയിക്കുന്ന 59 പേര്‍ക്ക് ഈജിപ്തില്‍ 15 വര്‍ഷം തടവ്

കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 29 പേരെ കോടതി കുറ്റവിമുക്തരാക്കിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളെന്ന് സംശയിക്കുന്ന 59 പേര്‍ക്ക് ഈജിപ്തില്‍ 15 വര്‍ഷം തടവ്
X

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്ന 59 പേരെ ഈജിപ്ഷ്യന്‍ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സിയെ 2013ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷം ഈജിപ്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷയുണ്ടായിരിക്കുന്നത്.

ഈജിപ്ത് തലസ്ഥാനത്തെ റബ അല്‍ അദാവയ സ്‌ക്വയറിലാണ് ആറാഴ്ചയോളം നീണ്ടുനിന്ന കുത്തിയിരിപ്പ് പ്രതിഷേധം അരങ്ങേറിയത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 29 പേരെ കോടതി കുറ്റവിമുക്തരാക്കിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. പ്രതിഷേധിക്കാരെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ഷ്യന്‍ സുരക്ഷാസേന നടത്തിയ അതിക്രമത്തില്‍ 800 ഓളം പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശസംഘടനകള്‍ വ്യക്തമാക്കുന്നു.

പള്ളികളിലും റബാ സ്‌ക്വയറിലും കുടുങ്ങിയ ജനക്കൂട്ടത്തിലേക്ക് സുരക്ഷാസേന ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നു. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായവരെ ആംബുലന്‍സില്‍ കൊണ്ടുപോവാനോ വൈദ്യചികില്‍സ നല്‍കാനോ സൈന്യം തയ്യാറായില്ല. സൈനിക അട്ടിമറിയിലൂടെ അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരം പിടിച്ചെടുത്തശേഷം മുഹമ്മദ് മുര്‍സിയെയും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളെയും അനുഭാവികളെയും അറസ്റ്റുചെയ്ത് തടവിലാക്കി. ഐക്യരാഷ്ട്രസഭ ഈ നടപടി അപലപിക്കുകയും ചെയ്തിരുന്നു.

അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റംചുമത്തി രാജ്യത്തെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ നൂറുകണക്കിന് മുസ്‌ലിം ബ്രദര്‍ഹുഡ് അനുഭാവികളെ കൊകൊലപ്പെടുത്തുകയും ആയിരങ്ങളെ ജയിലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. മുസ്‌ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് 13 പേരെ ഒക്ടോബറില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ വധിച്ചിരുന്നുവെന്ന് പ്രതിപക്ഷ പിന്തുണയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it