World

കൊവിഡ് 19: ബോറിസ് ജോണ്‍സണെ ഐസിയുവില്‍നിന്ന് മാറ്റി; വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരും

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് 19: ബോറിസ് ജോണ്‍സണെ ഐസിയുവില്‍നിന്ന് മാറ്റി; വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരും
X

ലണ്ടന്‍: കൊവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്ക് മാറ്റി. സുഖംപ്രാപിക്കുന്നതിന്റെ ആദ്യഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ഇപ്പോള്‍ മികച്ച നിലയിലാണെന്നും സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ 55കാരനായ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്. തീവ്രപരിചരണവിഭാഗത്തില്‍ സാധാരണ ഓക്‌സിജന്‍ ചികില്‍സ മാത്രമേ നല്‍കുന്നുള്ളൂവെന്നും വെന്റിലേറ്ററിന്റെ സഹായം ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബോറിസ് ജോണ്‍സണെ തീവ്രപരിചരണവിഭാഗത്തില്‍നിന്ന് മാറ്റിയതിനാല്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇതൊരു വലിയ വാര്‍ത്തയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാര്‍ച്ച് 27 നാണു ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗികവസതിക്കു സമീപമുള്ള ഫ്‌ളാറ്റില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസൊലേഷന്‍ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ തുടര്‍ന്നതിനാലാണ് അദ്ദേഹത്തെ തുടര്‍പരിശോധനകള്‍ക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ആറുമാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്‌സിനെ നേരത്തെതന്നെ മറ്റൊരുസ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റിത്താമസിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്‍ക്കാലികമായി വിദേശകാര്യമന്ത്രി ഡൊമിനിക് റാബാണ് നിര്‍വഹിക്കുന്നത്.

Next Story

RELATED STORIES

Share it