World

ഗസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാദേശിക സമയം രാവിലെ 10 ന് പ്രാബല്യത്തില്‍ വരും

നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഗസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാദേശിക സമയം രാവിലെ 10 ന് പ്രാബല്യത്തില്‍ വരും
X

ഗസ: ഗസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ പ്രാബല്യത്തില്‍ വരും. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് അറിയിച്ചു. ഗസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തലിന് കരാറായത്. ഇന്നലെ ഹമാസിനു പിന്നാലെ ഇസ്രായേല്‍ കൂടി കരാര്‍ അംഗീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിലായത്. 38 അംഗ ഇസ്രായേല്‍ മന്ത്രിസഭയില്‍ തീവ്ര ജൂത നേതാവ് ഇറ്റാമിര്‍ ബെന്‍ഗ്വിര്‍ അടക്കം മൂന്ന് പേര്‍ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അമേരിക്കയും ഈജിപ്തും ചര്‍ച്ചകളില്‍ പങ്കാളികളായി.

കരാര്‍ അനുസരിച്ച് 50 ഹമാസ് ബന്ദികളെയും 150 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിലേക്ക് ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകള്‍ റഫ അതിര്‍ത്തി വഴിയെത്തും. ഗസക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങള്‍ ദിവസവും ആറുമണിക്കൂര്‍ നിര്‍ത്തിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വടക്കന്‍ ഗസയിലുള്ളവര്‍ക്ക് തെക്കന്‍ ഗസ്സയിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ നിലപാട്.താത്കാലിക വെടിനിര്‍ത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ച ഖത്തര്‍ അമീറിനും ഈജിപ്ത് പ്രസിഡന്റിനും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം പൂര്‍ണമായും നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറാകുമ്പോഴും ഗസയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപവും ഇന്തോനേഷ്യന്‍ ആശുപത്രി പരിസരത്തും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ദെയ്ശെയ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഇന്ന് മാത്രം 23 പേരെയാണ് ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it