Thejas Special

ആർഎസ്എസ് എൻജിഒയ്ക്ക് വഴിയൊരുക്കുന്ന ആദിവാസി ഊരുകളിലേക്കുള്ള സർക്കാർ വിലക്ക്

തത്വത്തിൽ എച്ച്ആർഡിഎസിലൂടെ ആദിവാസി മേഖലകളിൽ ആർഎസ്എസ് വൽകരണം ശക്തമാകുന്നതിന് പുതിയ സർക്കുലർ ഇടവരുത്തുമെന്ന് ആദിവാസി അവകാശ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

ആർഎസ്എസ് എൻജിഒയ്ക്ക് വഴിയൊരുക്കുന്ന ആദിവാസി ഊരുകളിലേക്കുള്ള സർക്കാർ വിലക്ക്
X

ആദിവാസി ഊരുകളിലെ പട്ടിണിയും സർക്കാരിന്റെ വിവേചനവും ഓരോ ദിവസവും വാർത്തയാകുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുവെന്ന ആദിവാസി സംഘടനകളുടെ ആരോപണം ശരിവയ്ക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ്ഗ മേഖലകളിലെ ഗവേഷണാനുമതി, ഫീല്‍ഡ് സര്‍വേ, ഇന്റേണ്‍ഷിപ്പ്, കാംപുകള്‍ സംഘടിപ്പിക്കല്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് മാര്‍​ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബി2 1740/ 22 എന്ന നമ്പറായി മെയ് 12 തീയ്യതി പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അനുമതിയോടുകൂടി നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളല്ലാതെ സ്വതന്ത്രമായ ഗവേഷണ പ്രവര്‍ത്തനങ്ങളും വിവരശേഖരണവും പൂര്‍ണ്ണമായും തടയിടുന്നതാണ് സര്‍ക്കുലറിലെ വ്യവസ്ഥകള്‍.

ഈ ജനാധിപത്യ വിരുദ്ധ സർക്കുലറിനെതിരേ കോടതിയെ സമീപിക്കുമെന്ന് ആദിവാസി സംഘടന നേതാക്കൾ അറിയിച്ചിരിക്കുകയാണ്. ആദിവാസികൾക്ക് മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർക്ക് കത്ത് നൽകുവാനും തുടർന്ന് നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ആദിവാസി സംഘടന നേതാക്കൾ വ്യക്തമാക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം നടിക്കുകയാണെങ്കിലും എസ്ഡിപിഐ, വെൽഫയർ പാർട്ടി തുടങ്ങിയ സംഘടനകളും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പോലുള്ള പൗരാവകാശ സംഘടനകളും രം​ഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളിൽ നിന്ന് ഊര് മൂപ്പൻമാരുടെ നേതൃത്വത്തിൽ പട്ടിക വർ​ഗ വികസന വകുപ്പ് ഡയരക്ടർക്ക് കത്തുകളയച്ച് തുടങ്ങിയിട്ടുണ്ട്. 1996 ലെ പെസ നിയമവും 2006 ലെ വനാവകാശ നിയമവും ആദിവാസി ഊരുകൂട്ടങ്ങളുടേയും ​ഗ്രാമസഭകളുടേയും അവകാശത്തെ കൂടുതൽ അം​ഗീകരിക്കുകയും ശക്തിപ്പെടുത്തുന്നതുമാണ്. അതിനാൽ ഊരുകൂട്ടം വനാവകാശ ​ഗ്രാമസഭ എന്നീ ഘടകങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമാണ് എല്ലാ വകുപ്പുകൾക്കും ആദിവാസി മേഖലകളിൽ ഇടപെടാനാകൂവെന്ന് ഇടുക്കി ജില്ലയിലെ മൂലമറ്റം ആദിവാസി ഊര് മൂപ്പൻ ഡയരക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ആദിവാസി മേഖലകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും സർക്കാരിന്റെ കെടുകാര്യസ്ഥതയും പുറത്തുവരുന്നത് ആദിവാസി അവകാശ പ്രവർത്തകർ വഴിയും ഈ മേഖലകളിൽ ​ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളിലൂടെയുമാണ്. അനുമതിയില്ലാതെ വ്യക്തികൾക്കോ സംഘടനകൾക്കോ ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിലും ഇപ്പോൾ പട്ടിക വർ​ഗ വികസനവകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻജിഓകൾക്ക് പ്രവേശനം എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും ആർഎസ്എസ് അനുകൂല ആദിവാസി ക്ഷേമത്തിനെന്ന പേരിൽ നിലകൊള്ളുന്ന എച്ച്ആർഡിഎസ് പോലുള്ള സംഘടനയ്ക്ക്.

അട്ടപ്പാടിയിലാണ് എച്ച്ആർഡിഎസ് ആദ്യം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിരുന്നതെങ്കിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ലയായ വയനാട്ടിലേക്കും അവർ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിയമവിരുദ്ധമായി പാട്ടക്കരാര്‍ ഉണ്ടാക്കുകയും അനധികൃത വീട് നിര്‍മ്മാണം നടത്തുകയും ചെയ്ത എച്ച്ആർഡിഎസിനെതിരേ നിരവധി പരാതികൾ നേരത്തെ ഉയർന്നുവന്നിരുന്നു. ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി 5000 ഏക്കറിലാണ് പാട്ടകൃഷി നടത്താന്‍ ലക്ഷ്യമിട്ടത്. അഞ്ച് വര്‍ഷത്തേക്കുള്ള കരാറെന്ന് ആദിവാസികളെ വിശ്വസിപ്പിച്ച് 35 കൊല്ലത്തേക്കുള്ള കരാറിലാണ് കുരുക്കുന്നതെന്ന് ഐടിഡിപി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. എങ്കിലും ഈ ആർഎസ്എസ് സംഘടന ആദിവാസി മേഖലകളിൽ നിർബാധം ചൂഷണം ചെയ്യുകയാണ്.

ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയിലെത്തുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയരക്ടറുടെ അനുമതി വാങ്ങാതെയായിരുന്നു ആദിവാസി ഭൂമിയില്‍ എച്ച്ആര്‍ഡിഎസ് വീടുകള്‍ നിര്‍മ്മിച്ചത്. ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സബ് കലക്ടറുടെ അനുമതി വാങ്ങണം. അതും പാലിച്ചിരുന്നില്ല. ഇത്രയും ന​ഗ്നമായ നിയമലംഘനം നടത്തിയ എൻജിഒകൾ ആദിവാസി ഊരുകളിൽ വിലസുമ്പോഴാണ് ​ഗവേഷക വിദ്യാർഥികളേയും രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തകർക്ക് സർക്കാർ വിലക്ക് കൽപിക്കുന്നത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഘടനകൾക്ക് ഈ ഉത്തരവ് പ്രശ്നമാകില്ല. ഊരുകൂട്ട നിയമം അടക്കം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഞങ്ങളെപ്പോലുള്ള, ആദിവാസി മേഖലയിൽ സത്യസന്ധമായി ഇടപെടുന്ന സ്വതന്ത്ര സംഘടനകൾക്കും വ്യക്തികൾക്കും മാത്രമേ സർക്കാർ ഉത്തരവ് ബാധകമാവുകയുള്ളൂവെന്ന് ആദിവാസി അവകാശ പ്രവർത്തക ചിത്ര നിലമ്പൂർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ഉത്തരവിനെതിരേ ആദിവാസി സംഘടനകൾ ഒറ്റക്കെട്ടായി രാഷ്ട്രീയ നിയമ പോരാട്ടം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

വരുന്ന തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മൽസരിക്കുമെങ്കിൽ സ്മൃതി ഇറാനി മൽസരിക്കുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എച്ച്ആർഡിഎസ് വയനാട്ടിലേക്ക് പ്രവർത്തനം കൂടുതൽ കേന്ദ്രീകരിക്കുന്നതെന്ന കാര്യം കൂട്ടിവോയിക്കേണ്ടതുണ്ട്. തത്വത്തിൽ എച്ച്ആർഡിഎസിലൂടെ ആദിവാസി മേഖലകളിൽ ആർഎസ്എസ് വൽകരണം ശക്തമാകുന്നതിന് പുതിയ സർക്കുലർ ഇടവരുത്തുമെന്ന് ആദിവാസി അവകാശ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it