Kerala

പൂക്കാലം വരവായി; തലസ്ഥാനത്ത് 11 മുതല്‍ വസന്തോല്‍സവം

പൂക്കാലം വരവായി; തലസ്ഥാനത്ത് 11 മുതല്‍ വസന്തോല്‍സവം
X

തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് വര്‍ണവൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി 'വസന്തോല്‍സവം' ഈമാസം 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. 11ന് വൈകീട്ട് അഞ്ചിന് കനകക്കുന്ന് കൊട്ടാരത്തിന് മുന്‍വശത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മേളയുടെ നടത്തിപ്പ് പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചാവും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിംപീഡിയം ചെടികളുടെ പ്രദര്‍ശനം, പൂനയില്‍ നിന്നുള്ള കാര്‍ണേഷന്‍ ചെടികള്‍, അഡീനിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ്വകാഴ്ചകള്‍, കിര്‍ത്താഡ്സ് ഒരുക്കുന്ന വംശീയ പാരമ്പര്യ വൈദ്യസ്റ്റാളുകള്‍, ഗോത്രവര്‍ഗക്കാരുടെ തനത് ഭക്ഷ്യവിഭവങ്ങള്‍, ഔഷധസസ്യ ശേഖരം, ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വനം വകുപ്പിന്റെ 'കാടിന്റെ പുനസൃഷ്ടി', വന ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന 'വനശ്രീ'സ്റ്റാള്‍, 'തേന്‍കൂടു'മായി ഹോര്‍ട്ടികോര്‍പ്പ്, കാര്‍ഷികോല്‍പന്നങ്ങളുടേയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം ഒരുക്കുന്ന സംസ്ഥാന കൃഷി വകുപ്പ് സ്റ്റാളുകള്‍ എന്നിവ ഇത്തവണത്തെ സവിശേഷതകളാണ്. മല്‍സരവിഭാഗത്തില്‍ വരുന്ന ചെടികള്‍ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോല്‍സവത്തിന് മാറ്റുകൂട്ടും.

പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ്സ് വരെ ഒരാള്‍ക്ക് 20 രൂപയും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയുമാണ് നിരക്ക്. പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌കൂള്‍ കുട്ടികളുടെ സംഘത്തിന് 500 രൂപ നല്‍കിയാല്‍ മതി. ടിക്കറ്റുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകള്‍ വഴി ഒന്‍പതു മുതല്‍ ലഭിക്കും. കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ 11മുതല്‍ 20 വരെ പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടുമണി വരെയാണ് മേളയിലേക്ക് പ്രവേശനം.


Next Story

RELATED STORIES

Share it