Kerala

വാളയാര്‍ പീഡനക്കേസ്: സിഡബ്ല്യുസി ചെയര്‍മാനായ ശേഷവും രാജേഷ് പ്രതികള്‍ക്കായി ഹാജരായെന്ന് പരാതിക്കാരി ശാലിനി

ഏപ്രില്‍ അവസാനവും മെയ് മൂന്നിനുമുള്ള സിറ്റിങ്ങിലും അദ്ദേഹം ഹാജരായിട്ടുണ്ട്. കോടതി രേഖകളില്‍നിന്നും ഇത് വ്യക്തമാണ്. മെയ് മൂന്നിന് ഹാജരായ ശേഷമാണ് സിഡബ്ല്യുസി ചെയര്‍മാനായതുകൊണ്ട് തനിക്ക് കേസില്‍ മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്.

വാളയാര്‍ പീഡനക്കേസ്: സിഡബ്ല്യുസി ചെയര്‍മാനായ ശേഷവും രാജേഷ് പ്രതികള്‍ക്കായി ഹാജരായെന്ന് പരാതിക്കാരി ശാലിനി
X

പാലക്കാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റശേഷവും എന്‍ രാജേഷ് വാളയാര്‍ കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായെന്ന് പരാതിക്കാരി ശാലിനി. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കുവേണ്ടി സിഡബ്ല്യുസി ചെയര്‍മാന്‍ ഹാജരായതിനെതിരേ നേരത്തെ പരാതി നല്‍കിയിരുന്ന ശാലിനി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഷിജു, പ്രജീഷ് കുമാര്‍ എന്നീ പ്രതികള്‍ക്ക് വേണ്ടിയാണ് എന്‍ രാജേഷ് ഹാജരായത്. ഏപ്രില്‍ അവസാനവും മെയ് മൂന്നിനുമുള്ള സിറ്റിങ്ങിലും അദ്ദേഹം ഹാജരായിട്ടുണ്ട്. കോടതി രേഖകളില്‍നിന്നും ഇത് വ്യക്തമാണ്. മെയ് മൂന്നിന് ഹാജരായ ശേഷമാണ് സിഡബ്ല്യുസി ചെയര്‍മാനായതുകൊണ്ട് തനിക്ക് കേസില്‍ മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്.

മെയ് മൂന്നിന് ഹാജരായശേഷമാണ് ഇക്കാര്യം പറയുന്നത്. സിഡബ്ല്യുസി ചെയര്‍മാനായിരിക്കെ കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായിട്ടുണ്ടെന്ന് വ്യക്തം. കേസില്‍ പരാതി നല്‍കിയിട്ടും പട്ടികജാതി കമ്മീഷന്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ല. ഈ കേസില്‍ പട്ടികജാതി ഇതരവിഭാഗത്തില്‍നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടാമതായി പ്രതികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്ത് നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ സിഡബ്ല്യുസി ചെയര്‍മാനെതിരെയും നടപടിയെടുക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. പരാതി പോലിസിന് കൈമാറുക മാത്രമാണ് ചെയ്തത്.

പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍നിന്നും തന്നെ വിളിച്ച് പരാതി സ്ഥിരീകരിച്ചതായി അറിയിച്ചു. പിന്നീട് പരാതി അന്വേഷിച്ചതായും എന്‍ രാജേഷ് വക്കാലത്ത് ഒഴിഞ്ഞുവെന്ന് കണ്ടെത്തിയെന്നും ഡിവൈഎസ്പി ഓഫിസില്‍നിന്ന് പറഞ്ഞു. പോലിസ് ആക്ഷേപിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ തിരക്കിയത്. പിന്നീട് മറ്റൊരു നടപടിയുമുണ്ടായില്ല. ഇത്തരത്തിലൊരു കേസായതിനാല്‍ എസ്‌സി, എസ്ടി കമ്മീഷന്‍ സിറ്റിങ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഇപ്പോഴും പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായി എന്‍ രാജേഷ് തുടരുകയാണ്. കേസില്‍ കക്ഷിചേരാനാണ് തന്റെ തീരുമാനം. സംഭവത്തില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷ് രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ശാലിനി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it