Kerala

ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍

ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. പ്രധാനമന്ത്രിക്കും ഇതേ കത്ത് അയച്ചിട്ടുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കെ സര്‍ക്കാരിന്റെ ഭാഗത്തും നിന്നുള്ള നടപടി നിര്‍ണായകമാണ്.

ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുകള്‍ ഒപ്പിടാതെ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നുവെന്നും കത്തിലുണ്ട്. സര്‍ക്കാരിന്റെ സുഗമമായ ഭരണ നിര്‍വഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കൊമ്പുകോര്‍ക്കലിനിടെയാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നതും സര്‍വകലാശാലകളിലെ നിയമനവും അടക്കമുള്ളവ സുപ്രീം കോടതിയില്‍വരെ എത്തിയിരുന്നു. അതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ വീണ്ടും വഷളായി.

പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്.എഫ്.ഐക്കാര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കാമ്പസുകളില്‍ ഗവര്‍ണര്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐയുടെ വെല്ലുവിളിക്ക് കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. അദ്ദേഹത്തിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പോസ്റ്ററുകള്‍ അദ്ദേഹം പോലീസിനെക്കൊണ്ട് അഴിപ്പിച്ചിരുന്നു.

അതിനുപിന്നാലെ പോലീസ് സുരക്ഷ ആവശ്യമില്ലെന്നു പറഞ്ഞ് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി ഹല്‍വ രുചിച്ചതടക്കം പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെതിരെ ഏറ്റുമുട്ടുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയയ്ക്കുമെന്ന സൂചന നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it