Kerala

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച സംഭവം: നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെന്ന് സീറോ മലബാര്‍സഭ;പങ്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത

സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകള്‍ക്കായുള്ള മാര്‍പാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് മാര്‍പാപ്പയ്‌ക്കെതിരെയുള്ള നീക്കമായി മാത്രമേ വിലയിരുത്താനാകൂ.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച സംഭവം:  നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെന്ന് സീറോ മലബാര്‍സഭ;പങ്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത
X

കൊച്ചി: റോമിലെപൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോമലബാര്‍സഭയുടെ അധ്യക്ഷനും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച അത്മായ സംഘനട നേതാക്കളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍.സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്.

പൗരസ്ത്യ സഭകള്‍ക്കായുള്ള മാര്‍പാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് മാര്‍പാപ്പയ്‌ക്കെതിരെയുള്ള നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്കലംഘനം നടത്തിയവര്‍ക്കും അതിന് വേദിയൊരുക്കിയവര്‍ക്കുമെതിരേ കാനന്‍ നിയമം അനുശാസിക്കുന്ന കര്‍ശന ശിക്ഷാനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കുര്‍ബാനയര്‍പ്പണ രീതിയില്‍ ഏകീകരണം നടപ്പിലാക്കാന്‍ സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചത്. സഭയിലെ 35 രൂപതകളില്‍ 34 ലിലും സിനഡ് നിര്‍ദ്ദേശിച്ചപ്രകാരം ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണം നിലവില്‍ വന്നു. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണത്തിന് മെത്രാപ്പോലീത്തന്‍ വികാരി ഒഴിവു നല്‍കുകയായിരുന്നു.

ഇപ്രകാരം നല്‍കപ്പെട്ട ഒഴിവ് കാനോനികമായി അസാധുവാകയാല്‍ പിന്‍വലിക്കണമെന്ന് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്തനാളുകളില്‍ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങള്‍ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ തുടര്‍ന്നുവരുന്ന അച്ചടക്കലംഘനങ്ങളില്‍ സഭാവിശ്വാസികള്‍ പ്രകോപിതരാകരുത്.സഭാവിശ്വാസികള്‍ക്കിടയില്‍ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്തകാലത്തായി എറണാകുളം അങ്കമാലി അതിരൂപതയില്‍ വര്‍ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങള്‍ക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും മാധ്യമ കമ്മീഷന്‍ വ്യക്തമാക്കി.

അതേ സമയം റോമിലെപൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോമലബാര്‍സഭയുടെ അധ്യക്ഷനും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച സംഭവത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കോ അതിന്റെ നേതൃത്വത്തിനോ റിന്യുവല്‍ സെന്റര്‍ അധികൃതര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് അതിരൂപത പിആര്‍ഒ ഫാ.മാത്യ കിലുക്കന്‍ അറിയിച്ചു.ഇത്തരം പ്രതിഷേധ പ്രകടനങ്ങളെ പൂര്‍ണ്ണമായും അതിരൂപത അപലപിക്കുന്നു.സംഭാഷണത്തിലധിഷ്ടിതമായ പ്രശ്‌നപരിഹാരത്തിനാണ് അതിരൂപത താല്‍പര്യപ്പെടുന്നതെന്നും ഫാ.മാത്യു കിലുക്കന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it