Kerala

248 കായികതാരങ്ങളുടെ നിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

രണ്ടു മാസത്തിനകം നിയമനം നല്‍കി തുടങ്ങും. റാങ്ക്ലിസ്റ്റ് സ്പോട്സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്ടറേറ്റിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.

248 കായികതാരങ്ങളുടെ നിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ 248 കായികതാരങ്ങളെ നിയമിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2010 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷം കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകള്‍ നികത്താനാണിത്. രണ്ടു മാസത്തിനകം നിയമനം നല്‍കി തുടങ്ങും. റാങ്ക്ലിസ്റ്റ് സ്പോട്സ് കൗണ്‍സിലിന്റെയും കായിക വകുപ്പ് ഡയറക്ടറേറ്റിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റിലും റിസര്‍വ് ലിസ്റ്റിലുമായി 409 പേരടങ്ങുന്നതാണ് റാങ്ക് പട്ടിക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയ നിയമനമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് മന്ത്രി ഇ പി ജയരാജന്റെ ഓഫീസ് അറിയിച്ചു.

ഒരു വര്‍ഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വര്‍ഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഒരു തസ്തികയില്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷിന് നേരത്തെ നിയമനം നല്‍കി. ഒരു തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാറ്റിവച്ചു. ഓരോ വര്‍ഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയില്‍ വേര്‍തിരിവുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും ടീമിനങ്ങളില്‍നിന്നുള്ള 25 പേര്‍ക്കുമാണ് ഓരോ വര്‍ഷവും ജോലി നല്‍കുക.

ചിലര്‍ ഒന്നിലേറെ വര്‍ഷങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതു ലിസ്റ്റിലാണോ ആദ്യം ഉള്‍പ്പെട്ടത് എന്ന മുന്‍ഗണനയിലാവും അവര്‍ക്ക് നിയമനം നല്‍കുക. അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവു കാട്ടിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അന്തര്‍ സര്‍വകലാശാല മത്സരങ്ങളിലെ മുന്നാം സ്ഥാനമായിരുന്നു ഏറ്റവും കുറഞ്ഞ യോഗ്യത. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട കായികതാരങ്ങള്‍ക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള സ്ഥാനം നിശ്ചയിക്കും. സ്പോട്സില്‍ തുടരേണ്ടവരെ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കുന്ന തസ്തികകളില്‍ നിയമിക്കും. കായികരംഗത്തുനിന്ന് വിരമിക്കുകയോ 35 വയസ്സ് തികയുകയോ ചെയ്തവരെ ഇതില്‍ ഏതാണോ ആദ്യം എന്ന മുറയ്ക്ക് റഗുലര്‍ തസ്തികകളില്‍ നിയമിക്കും.

ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് എന്നിവയില്‍ ഉള്‍പ്പെടാത്ത കായിക ഇനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം ഒരു തസ്തിക എന്ന കണക്കില്‍ അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്ക് വര്‍ഷം രണ്ടു തസ്തികയും മാറ്റിവെച്ചിരിക്കുന്നു. കേരളാ പോലിസില്‍ ഡിപ്പാര്‍ട്ട്മെന്റ് ടീം രൂപീകരിക്കാന്‍ 11 കായിക ഇനങ്ങളിലായി കായികതാരങ്ങളെ നിയമിക്കാന്‍ 146 ഹവില്‍ദാര്‍ തസ്തിക രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.

അതേസമയം, വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ചേല്‍പ്പിക്കുമെന്നും ഇന്നുരാവിലെ താരങ്ങള്‍ അറിയിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് കായികമന്ത്രി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ജോലി സ്വര്‍ണ്ണം നേടിയ താരങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it