Kerala

പ്രീതാ ഷാജിയുടെയും കുടുബത്തിന്റെയും ഗൃഹപ്രവേശനം 24 ന്; ആഘോഷമാക്കാന്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

ഇടപ്പള്ളി പത്തടിപ്പാലത്തെ വീട്ടില്‍ ഞായറാഴ്ച നടക്കുന്ന ഗൃഹ പ്രവേശന ചടങ്ങില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികളും നേതാക്കന്മാരും പങ്കെടുക്കുമെന്ന് സര്‍ഫാസി വിരുദ്ധ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വീടിന്റെ വാതില്‍ പ്രീതയ്ക്കും കുടുംബത്തിനും തുറന്ന് നല്‍കും. തുടര്‍ന്ന് വീടിന്റെ മുന്നിലൊരുക്കിയ ചിതയില്‍ ഡി ആര്‍ ടി നിയമങ്ങള്‍ കത്തിച്ചു പ്രതിഷേധിക്കും. സാമൂഹിക പ്രവര്‍ത്തകരും കലാകാരന്മാരും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കും.

പ്രീതാ ഷാജിയുടെയും കുടുബത്തിന്റെയും ഗൃഹപ്രവേശനം 24 ന്; ആഘോഷമാക്കാന്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
X

കൊച്ചി : ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും നാളുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തിരിച്ചു പിടിച്ച പ്രീതാ ഷാജിയുടെയും കുടുബത്തിന്റെയും ഗൃഹപ്രവേശനം ആഘോഷമാക്കുവാന്‍ തയാറെടുത്ത് പ്രീതാ ഷാജിക്കൊപ്പം സമര രംഗത്തുണ്ടായിരുന്ന സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. ഇടപ്പള്ളി പത്തടിപ്പാലത്തെ വീട്ടില്‍ ഞായറാഴ്ച നടക്കുന്ന ഗൃഹ പ്രവേശന ചടങ്ങില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികളും നേതാക്കന്മാരും പങ്കെടുക്കുമെന്ന് സര്‍ഫാസി വിരുദ്ധ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വീടിന്റെ വാതില്‍ പ്രീതയ്ക്കും കുടുംബത്തിനും തുറന്ന് നല്‍കും. തുടര്‍ന്ന് വീടിന്റെ മുന്നിലൊരുക്കിയ ചിതയില്‍ ഡി ആര്‍ ടി നിയമങ്ങള്‍ കത്തിച്ചു പ്രതിഷേധിക്കും. സാമൂഹിക പ്രവര്‍ത്തകരും കലാകാരന്മാരും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കും. നീതി ലഭിക്കുവാന്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഗൃഹ പ്രവേശന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പ്രീത ഷാജി പറഞ്ഞു.

വീടും സ്ഥലവും തിരിച്ചു പിടിക്കാന്‍ നടത്തിയ പോരാട്ടത്തിനിടയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നില്ലെന്നും വിധി അംഗീകരിക്കുന്നതായും പ്രീതാ ഷാജിയും സമരസമിതി നേതാക്കളും പറഞ്ഞു. പ്രീതാ ഷാജിയും ഭര്‍ത്താവ് ഷാജിയും 100 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണമെന്നും കിടപ്പു രോഗികളെ അവരുടെ വീടുകളിലെത്തി ഇരുവരും ശുശ്രൂഷിക്കണമെന്നുമായിരുന്നു കോടതി വിധി.എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ സെന്ററുമായി ചേര്‍ന്നു പ്രതിദിനം ആറു മണിക്കൂര്‍ സേവനം ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.നാളുകളായി നടന്നു വന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഏതാനും ദിവസം മുമ്പാണ് ബാങ്ക് ലേലം ചെയ്ത വീടും സ്ഥലവും പ്രീതാഷാജിക്ക് തിരിച്ചെടുക്കാമെന്നും ഇതിനായി 43,51,362 രൂപ സ്വകാര്യ ബാങ്കില്‍ കെട്ടിവെയ്ക്കണമെന്നും ബാങ്കില്‍ നിന്നും വീട് ലേലത്തില്‍ പിടിച്ച രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് പ്രീതാഷാജിയും സമര സമിതി നേതാക്കളും ചേര്‍ന്ന് തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്നും പലിശയില്ലാതെ പണം പിരിച്ച് മുമ്പ് ബാങ്കില്‍ അടയക്കുകയും വസ്തു ലേലത്തില്‍ എടുത്ത രതീഷിന് പണം കോടതി മുഖേന കൈമാറുകയും ചെയ്തിരുന്നു.

1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാമ്യം നിന്ന ബാധ്യതയിലേക്ക് അടയ്ക്കുകയും ചെയ്തു.എന്നിട്ടും ബാങ്ക് ഇവരുടെ ബാക്കിയുണ്ടായിരുന്ന കോടികള്‍ വില വരുന്ന 18.5 സെന്റ് കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലം ചെയ്യുകയായിരുന്നു.തുടര്‍ന്നാണ് കിടപ്പാടം തിരികെ കിട്ടാന്‍ പ്രീതാ ഷാജിയും കുടുംബവും സമര രംഗത്തേയ്ക്കിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളും രംഗത്തെത്തിയതോടെ പീന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. നിയമപോരാട്ടത്തിനൊപ്പം വിടിനുമുന്നില്‍ ചിതയൊരുക്കിയുള്ള സമരവുമായി പ്രീത ഷാജി മുന്നോട്ടു പോയി. ഒരു ഘട്ടത്തില്‍ വീട് ഒഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫിസറെ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് താക്കോല്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി പ്രീതാ ഷാജിയും കുടുംബവും തെരിവിലേക്കിറങ്ങിയെങ്കിലും സമരവും നിയമപോരാട്ടവും തുടര്‍ന്നു. ഇതിനൊടുവിലാണ് ഹൈക്കോടതി പ്രീതാഷാജിക്ക് അനൂകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി, സഹീര്‍ മുല്ലപ്പറമ്പില്‍, പി ജെ മാനുവല്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it