Kerala

നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം: ഉമ്മന്‍ചാണ്ടി

2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് സോണിയാ ഗാന്ധി നിയോഗിച്ചത്. അവര്‍ ഇവിടെ വന്ന് എല്ലാ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സോണിയാ ഗാന്ധിയുടെ അനുമതിയോടെ തന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം: ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. സമാനതകളില്ലാത്ത, പകരക്കാരനില്ലാത്ത നേതാവാണ് അദ്ദേഹം. അഞ്ചുപതിറ്റാണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും സംരക്ഷണം തീര്‍ത്ത പ്രണബ് മുഖര്‍ജിയുടെ വിടവാങ്ങല്‍ വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്. പ്രണബ് ദാദാ എന്നാണ് പരിചയക്കാര്‍ വിളിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണചക്രത്തെയും ഒരു ദാദായെപ്പോലെ അദ്ദേഹം നയിച്ച കാലമുണ്ടായിരുന്നു.

ഇന്ത്യയുടെ സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം നയിച്ചിട്ടുണ്ട്. അസാമാന്യപാണ്ഡിത്യവും ഓര്‍മശക്തിയുമെല്ലാം ചേരുംപടി ചേര്‍ന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. 1970ല്‍ പട്‌നയില്‍ നടന്ന എഐസിസി യോഗത്തില്‍ വച്ചാണ് താന്‍ ദാദായെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് വയലാര്‍ രവി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്‍കണമെന്നതായിരുന്നു ആവശ്യം.

പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷനായിരുന്നപ്പോള്‍ അവിടെ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കേരളത്തില്‍ കെഎസ്യു പോലെ ശക്തമാണ് ബംഗാളിലെ വിദ്യാര്‍ഥി പ്രസ്ഥാനമായ ഛത്രപരിഷത്ത്. അതേക്കുറിച്ച് അദ്ദേഹത്തോട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. 2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനെ കണ്ടെത്താന്‍ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് സോണിയാ ഗാന്ധി നിയോഗിച്ചത്. അവര്‍ ഇവിടെ വന്ന് എല്ലാ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സോണിയാ ഗാന്ധിയുടെ അനുമതിയോടെ തന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരവധി തവണ കേന്ദ്രധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജിയെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അഗാധമായ അറിവ് ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ബംഗാളുകാരനായ അദ്ദേഹത്തിന് കേരളത്തോട് ഒരു പ്രത്യേക താത്പര്യവുമുണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രപതിയായിരുന്നപ്പോഴാണ് കോട്ടയം സിഎംഎസ് കോളജിന്റെ 200ാം വാര്‍ഷിക ആഘോഷപരിപാടിയില്‍ പങ്കെടുത്തത്.

താന്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഏറെ അഭിമാനം തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ വിദ്യാലയത്തിലായിരുന്നു എന്നു കേട്ട് രാഷ്ട്രപതി അമ്പരക്കുകയും ചെയ്തു. സര്‍ക്കാരോ, പാര്‍ട്ടിയോ ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ നിയോഗിക്കുന്ന ഒരു തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ഇത്രയും വ്യക്തമായും ശക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചുരുക്കംപേരെയെ താന്‍ കണ്ടിട്ടുള്ളുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Next Story

RELATED STORIES

Share it