Kerala

മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു; പ്രതിഷേധം നേരിടാന്‍ വന്‍ സുരക്ഷ സന്നാഹം

മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു; പ്രതിഷേധം നേരിടാന്‍ വന്‍ സുരക്ഷ സന്നാഹം
X

കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യാന്‍ തുടങ്ങി. കൊച്ചിയിലെ എന്‍ ഐ എ ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാവിലെ ആറു മണിയോടെയാണ് മന്ത്രി കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.മാധ്യമങ്ങളില്‍ നിന്നും രക്ഷപെടുന്നതിനായി ഓണ്‍ലൈനായി ചോദ്യം ചെയ്യണമെന്ന് ജലീല്‍ എന്‍ ഐ എയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിന് കഴിയില്ലെന്നും എന്‍ ഐ എ ജലീലിനെ അറിയിച്ചതായുളള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.ഇതേ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ആറോടെ ജലീലീല്‍ രഹസ്യമായി എന്‍ ഐ എ ഓഫിസില്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്. ഇ ഡി യുടെ ചോദ്യം ചെയ്യലിനായി എത്തിയതു പോലെതന്നെ സുഹൃത്തിന്റെ സ്വകാര്യ വാഹനത്തിലാണ് എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനും ജലീല്‍ എത്തിയത്. സിപിഎം നേതാവായ മുന്‍ എം എല്‍എയുടെ കാറിലാണ് ജലീല്‍ എത്തിയത്.

ജലീല്‍ എത്തുന്ന സമയത്ത് പോലീസ് സന്നാഹമൊന്നുമില്ലായിരുന്നെങ്കിലും ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയ വിവരം പുറത്തറിഞ്ഞതോടെ കോണ്‍ഗ്രസ്,ബിജെപി പ്രവര്‍ത്തകര്‍ ജലീല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തി. ഇതോടെ ഓഫിസിന് 200 മീറ്റര്‍ അകലെ പോലിസ് ബാരിക്കേഡ് വെച്ച് റോഡ് അടച്ചു.പ്രതിഷേധം തുടര്‍ന്ന പാര്‍ടി പ്രവര്‍ത്തകരെ പോലീസ് പിന്നീട് നീക്കി.വന്‍ പോലിസ് സന്നാഹത്തെയാണ് എന്‍ ഐ എ ഓഫിസ് പരിസരത്തും റോഡുകളിലുമായി വിന്യസിച്ചിരിക്കുന്നത്. ജലീല്‍ രാവിലെ ആറിന് എത്തിയെങ്കിലും എന്‍ ഐ എയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എത്തിയത് എട്ടു മണിക്കു ശേഷമാണ്.

നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയവും, പ്രോട്ടോക്കോള്‍,നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുളള ബന്ധം എന്നിവടയടക്കമുള്ള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ജലീലില്‍ നിന്നും ചോദിച്ചറിയുന്നതെന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലില്‍ ജലീല്‍ നല്‍കിയ മൊഴി ഇന്നലെ എന്‍ ഐ എ സംഘം കൊച്ചിയിലെ ഇഡി ഓഫിസില്‍ എത്തി പരിശോധിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.ജലീലിനെ ഇന്ന് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇ ഡിക്കു നല്‍കിയ മൊഴി എന്‍ ഐ എ പരിശോധിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Next Story

RELATED STORIES

Share it