Kerala

മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച

മജിസ്‌ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാര്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. മജിസ്‌ട്രേറ്റിന്റെ പക്വത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.

മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച
X

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും അഡ്വക്കറ്റ് ജനറലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച നടത്തും. മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്നും സംഭവത്തില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജി ഉള്‍പ്പെടുന്ന സമിതി അന്വേഷണം നടത്തണമെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ ആവശ്യം.

അതേസമയം മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ചുവെന്ന പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. വാഹനാപകട കേസില്‍ പ്രതിയായ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കേസിലെ വാദിയായ സ്ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദീപമോഹനന്‍ പ്രതിയുടെ ജാമ്യം റദാക്കിയത്. ഇതിനെതിരെയാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുന്നത്. മജിസ്‌ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാര്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. മജിസ്‌ട്രേറ്റിന്റെ പക്വത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.

Next Story

RELATED STORIES

Share it