Kerala

എംബിബിഎസ്, ബിഡിഎസ്, പിജി സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു

540ലേറെ വിദ്യാര്‍ഥികള്‍ക്ക് അധികമായി സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സാധിക്കും. പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ പോലെ നടത്തിപ്പിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചിരുന്നു.

എംബിബിഎസ്, ബിഡിഎസ്, പിജി സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു
X

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജായതോടെ ഈ അധ്യായന വര്‍ഷം തന്നെ എംബിബിഎസ്, പിജി, ബിഡിഎസ്, ഡിപ്ലോമ കോഴ്സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. 540ലേറെ വിദ്യാര്‍ഥികള്‍ക്ക് അധികമായി സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സാധിക്കും. പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ പോലെ നടത്തിപ്പിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചിരുന്നു. വരുന്ന അധ്യായന വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ എംബിബിഎസ്, പിജി മുതലായ കോഴ്സുകളുടെ പ്രവേശന നടപടികള്‍ വൈകാതെ ആരംഭിക്കേണ്ടതിനാല്‍ 11 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ 1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 2, അക്കൗണ്ട് ഓഫീസര്‍ 1, സീനിയര്‍ സൂപ്രണ്ട് 3, ജൂനിയര്‍ സൂപ്രണ്ട് 4 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

എംബിബിഎസിന് 100 ഉം ബിഡിഎസിന് 60 ഉം സര്‍ക്കാര്‍ സീറ്റുകളാണ് ലഭിക്കുക. എംഡി ജനറല്‍ മെഡിസിന്‍, എംഡി ഡെര്‍മറ്റോളജി, എംഡി പീഡിയാട്രിക്, എംഎസ് ജനറല്‍ സര്‍ജറി, എംഎസ് ഓര്‍ത്തോപീഡിക്സ്, എംഎസ് ഇഎന്‍ടി, എംഡി റേഡിയോ ഡയഗ്‌നോസിസ്, എംഡി ചെസ്റ്റ് ഡിസീസ്, എംഡി അനസ്തീഷ്യ, എംഡി എമര്‍ജന്‍സി മെഡിസിന്‍, എംഡി സൈക്യാട്രി, എംഎസ് ഒഫ്ത്താല്‍മോളജി, ഡിഎല്‍ഒ ഇഎന്‍ടി, ഡിഡിവിഎല്‍ ഡെര്‍മറ്റോളജി, ഡിജിഒ, ഡിസിഎച്ച്, ഡി ഓര്‍ത്തോ, എംഡി പത്തോളജി, എംഡി മൈക്രോബയോളജി, എംഡി ഫിസിയോളജി, എംഡി കമ്മ്യൂണിറ്റി മെഡിസിന്‍, എംഎസ്‌സി നഴ്സിങ്, എംഫാം ഫാര്‍മക്കോളജി, എംഫാം ഫാര്‍മകോഗ്‌നോസി, എംഫാം ഫാര്‍മസ്യൂട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിലായി 74 സര്‍ക്കാര്‍ പിജി സീറ്റുകളാണ് ലഭിക്കുന്നത്. കാര്‍ഡിയോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ഒരു സീറ്റും ലഭിക്കും.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ തൊറാസിക് നഴ്സിങ്, ബിഫാം, ബിഎസ്‌സി എല്‍എല്‍ടി, ബിഎസ്‌സി നഴ്സിങ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, റേഡിയോളജിക്കല്‍ ടെക്നോളജി, കാര്‍ഡിയോ വാസ്‌ക്യുലാര്‍ ടെക്നോളജി, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ജിഎന്‍എം എന്നീ കോഴ്സുകളില്‍ 300 ലേറെ സീറ്റുകളിലും സര്‍ക്കാര്‍ ഫീസില്‍ പഠിക്കാം. ഓര്‍ഡിനന്‍സ് ആയതോടെ പരിയാരം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറും. പരിയാരം മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളജ് ഓഫ് നഴ്സിങ്, സ്‌കൂള്‍ ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുന്നതോടൊപ്പം മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സയും ലഭ്യമാകും.

Next Story

RELATED STORIES

Share it