Kerala

കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്ക് തെളിയിച്ച് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് ആഴിയില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് തന്ത്രി, അയ്യപ്പഭക്തര്‍ക്ക് അഭിഷേകവിഭൂതി പ്രസാദം വിതരണം ചെയ്തു. യുവതീ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പോലിസ് ഒരുക്കിയിരിക്കുന്നത്.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു
X

ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്ക് തെളിയിച്ച് അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് ആഴിയില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് തന്ത്രി, അയ്യപ്പഭക്തര്‍ക്ക് അഭിഷേകവിഭൂതി പ്രസാദം വിതരണം ചെയ്തു. യുവതീ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പോലിസ് ഒരുക്കിയിരിക്കുന്നത്. കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികളെ ശബരിമലയിലേക്ക് അയയ്ക്കുമെന്ന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. യുവതികളെത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിരിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലിസ്. 17നു രാത്രിയാണ് നടയടയ്ക്കുന്നത്. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലിസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റിട്ടുണ്ട്. നാലുവീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാവും. സ്ത്രീപ്രവേശന വിധിക്കുശേഷം മാസപൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലിസ് ഒരുക്കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.30 നാണ് ഗണപതി ഹോമം. ശേഷം പതിവുപൂജകളുണ്ടാവും. 17ന് രാത്രി 10 ന് ഹരിവരാസനം പാടി നടയടയ്ക്കും. മാര്‍ച്ച് 12 മുതല്‍ 21 വരെ നടക്കുന്ന ശബരിമല ഉല്‍സവത്തിനായാണ് ക്ഷേത്രനട വീണ്ടും തുറക്കുക. അതേസമയം, നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാഹചര്യം നോക്കി മാത്രം നടപടിയെടുക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

Next Story

RELATED STORIES

Share it