Kerala

മുണ്ടക്കയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കരിനിലം പ്ലാക്കപ്പടി ഇളയശ്ശേരിയില്‍ അമ്മുക്കുട്ടി (68), മകന്‍ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിഷുദിനത്തില്‍ മകളും മകനുമെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ഒച്ചയും അനക്കവുമില്ലാതെ വന്നതോടെ അയല്‍വാസികളെ കൂട്ടി വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.

മുണ്ടക്കയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
X

അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്ന് പോലിസ്

കോട്ടയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയശ്ശേരിയില്‍ അമ്മുക്കുട്ടി (68), മകന്‍ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിഷുദിനത്തില്‍ മകളും മകനുമെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ഒച്ചയും അനക്കവുമില്ലാതെ വന്നതോടെ അയല്‍വാസികളെ കൂട്ടി വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് സംഘം വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം ഹാളിലെ കട്ടിലില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.

മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതായി പ്രാഥമികപരിശോധയില്‍ വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ രക്തം വാര്‍ന്നൊഴുകിയതായും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കളയില്‍ മരിച്ച നിലയിലാണ് മകന്‍ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതായാണ് പ്രാഥമികപരിശോധനയില്‍ വ്യക്തമായിരിക്കുന്നതെന്ന് മുണ്ടക്കയം എസ്‌ഐ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധുവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രണ്ടുദിവസമായി വീട്ടില്‍നിന്നും അനക്കം കേട്ടിരുന്നില്ലെന്ന് പോലിസ് പറയുന്നു. ഇതുസംബന്ധിച്ചു നാട്ടുകാരും പരാതിപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏറെ വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ വീട്ടില്‍നിന്നും നീക്കിയിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വീട്ടിലുണ്ടായ പ്രശ്‌നമെന്തെന്നും മരണത്തിന്റെ കാരണമെന്തെന്നും കണ്ടെത്താന്‍ സാധിക്കൂ എന്ന് മുണ്ടക്കയം പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it