Kerala

ഇഡിയുടെ നീക്കം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍; ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് മന്ത്രി തോമസ് ഐസക്

ബിജെപിയുമായി ഒത്തുകളിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് യുഡിഎഫ് പിന്‍മാറണം. യുഡിഎഫ് അടക്കം ഒരുമിച്ചുനിന്ന് പാസാക്കിയ നിയമത്തെ സംരക്ഷിക്കണമെന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവില്‍നിന്നുണ്ടാവണം.

ഇഡിയുടെ നീക്കം സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍; ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് മന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ അന്വേഷണം നടത്താനുള്ള ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ അധികാരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെല്ലുവിളിക്കുകയാണെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മസാല ബോണ്ടില്‍ ഇഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജന്‍സിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്.

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാന്‍ നിയമസഭയുണ്ട്. ആര്‍ബിഐ അനുമതി നല്‍കിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമര്‍ശം പിടിച്ച് അന്വേഷണം കൊണ്ടുപോവുകയാണ് ഇഡി. ഇതിനുള്ള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തിലെ ഭരണം സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കും.

ആര്‍ബിഐ നിബന്ധനകള്‍ പാലിച്ചുതന്നെയാണ് മസാലബോണ്ടിലേക്ക് കടന്നത്. ഡെമോക്ലസിന്റെ വാള്‍ പോലെ സിഎജിയും ഇഡിയും നില്‍ക്കുമ്പോള്‍ വായ്പ തരുന്നവരുടെ ഇടയിലും സ്തംഭനമുണ്ടാക്കും. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഐസക് പറഞ്ഞു. ബിജെപിയുമായി ഒത്തുകളിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് യുഡിഎഫ് പിന്‍മാറണം. യുഡിഎഫ് അടക്കം ഒരുമിച്ചുനിന്ന് പാസാക്കിയ നിയമത്തെ സംരക്ഷിക്കണമെന്ന് പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവില്‍നിന്നുണ്ടാവണം.

യുഡിഎഫ് സര്‍ക്കാര്‍ എജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞിതിനപ്പുറമൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ല. വായ്പ എടുക്കാനേ പാടില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. പൊതുണ്ഡലത്തില്‍ ചര്‍ച്ചചെയ്യണമെന്നതിനാലാണ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുപറഞ്ഞത്. ഇത് അസാധാരണമായ സാഹചര്യമാണ്. സാധാരണ നടപടിക്രമങ്ങളിലൂടെ മാത്രം പോയാല്‍ പദ്ധതികളാകെ സ്തംഭിക്കും. നിഷ്‌കളങ്കമായ റിപോര്‍ട്ടല്ല സിഎജിയുടേതെന്ന് നേരത്തേ പറഞ്ഞതാണ്.

സുനില്‍ രാജ് എന്ന എജി ആ പദവിക്ക് ഒട്ടും ചേരാത്ത രീതിയിലാണ് പെരുമാറുന്നത്. കരട് റിപോര്‍ട്ടില്‍ രണ്ട് ഖണ്ഡികയില്‍ മാത്രമാണ് കിഫ്ബിയെക്കുറിച്ച് പരമാര്‍ശമുണ്ടായിരുന്നത്. എന്നാല്‍, കരടില്‍ ചര്‍ച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമറിപോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്‍മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it