Sub Lead

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍: ആരോപണവുമായി റവല്യൂഷണറി യൂത്ത്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍: ആരോപണവുമായി റവല്യൂഷണറി യൂത്ത്
X


വടകര:ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനുള്‍പ്പെടുന്ന സംഘമെന്ന് റവല്യൂഷണറി യൂത്ത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിര്‍' വര്‍ഗ്ഗീയ പ്രചരണമുള്‍പ്പെടെ സകല വര്‍ഗ്ഗീയ-അശ്ശീല പ്രചാരണങ്ങളുടേയും കുന്തമുന സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് എത്താറായപ്പോഴാണ് 'സര്‍വ്വകക്ഷി സമാധനയോഗം' വിളിക്കാന്‍ പി. മോഹനന്‍ രംഗത്തെത്തിയതെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയില്‍ ആരോപിച്ചു.


സ്വന്തം മകനുള്‍പ്പെടുന്ന സൈബര്‍ സംഘത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞ 'കാഫിര്‍' വര്‍ഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല. വടകരയുടെ മതേതര രാഷ്ട്രീയ ബോധ്യത്തെ വര്‍ഗ്ഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവില്‍ വിചാരണ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പി.മോഹനന്റെ മനസ്സില്‍ സര്‍വ്വകക്ഷി സമാധനയോഗം എന്ന ബോംബ് പൊട്ടിയത്.

51 വെട്ടിനാല്‍ ചന്ദ്രശേഖരന്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനല്‍ ബുദ്ധി തന്നെയാണ് മോഹനന്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയില്‍ അശ്ശീല-വര്‍ഗ്ഗീയ വിഷം തുപ്പാന്‍ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുമെന്നും കുറിപ്പില്‍ പറയുന്നു.

പി.മോഹനന്റേയും സിപിഎമ്മിന്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പില്‍ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു ജനതയെ ലീഗ് - യുഡിഎഫ് നേതൃത്വം പണയം വെക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

'കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്...'

വടകരയുടെ മതേതത രാഷ്ട്രീയ ബോധ്യത്തെ വര്‍ഗ്ഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അഭിനവ മാര്‍ക്‌സ് മുത്തപ്പന്‍മാരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവില്‍ വിചാരണ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റ മനസ്സില്‍ ഒരു ഒന്നൊന്നര ബോംബ് പൊട്ടി..

വടകര പാര്‍ല്‌മെന്റ് തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിര്‍' വര്‍ഗ്ഗീയ പ്രചരണമുള്‍പ്പെടെ സകല വര്‍ഗ്ഗീയ-അശ്ശീല പ്രചരണങ്ങളുടേയും കുന്തമുന സ്വന്തം വീടിന്റുമ്മറത്തേക്ക് എത്താറായപ്പോള്‍ 'സര്‍വ്വകക്ഷി സമാധനയോഗം' വിളിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മോഹനന്റെ ചേതോവികാരം എന്താണെന്ന് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനത്തിനറിയാം..

സ്വന്തം മകനുള്‍പ്പെടുന്ന സൈബര്‍ ക്രിമിനലുകളുടെ ബുദ്ധിയില്‍ വിരിഞ്ഞ 'കാഫിര്‍' വര്‍ഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല..

51 വെട്ടിനാല്‍ ചന്ദ്രശേഖരന്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനല്‍ ബുദ്ധി തന്നെയാണ് മോഹനന്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയില്‍ അശ്ശീല-വര്‍ഗ്ഗീയ വിഷം തുപ്പാന്‍ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ..

പ്രിയപ്പെട്ട ലീഗ് - യുഡിഎഫ് നേതൃത്വത്തോട് സ്‌നേഹത്തോടെ ഒരഭ്യര്‍ത്ഥനയേ ഉള്ളൂ..,പി.മോഹനന്റേയും സിപിഎമ്മിന്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പില്‍ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു ജനതയെ പണയം വെക്കരുത്..

റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി






Next Story

RELATED STORIES

Share it