Kerala

കഫീല്‍ഖാന്റെ മോചനം: കോടതി വിധി പ്രതീക്ഷയേകുന്നത്- ഇ ടി മുഹമ്മദ് ബഷീര്‍

ഈ കാലഘട്ടത്തില്‍ എതിര്‍പ്പിന്റെ സ്വരമുണ്ടാവരുതെന്നാണ് ഫാഷിസ്റ്റ് സര്‍ക്കാരുകളുടെ ലക്ഷ്യം. ആ ലക്ഷ്യത്തെ അംഗീകരിക്കാതിരിക്കാനും അതിനെതിരേ പ്രതികരിക്കാനും ആളുകള്‍ മുന്നോട്ടുവരേണ്ടതുണ്ട്.

കഫീല്‍ഖാന്റെ മോചനം: കോടതി വിധി പ്രതീക്ഷയേകുന്നത്- ഇ ടി മുഹമ്മദ് ബഷീര്‍
X

കോഴിക്കോട്: ഡോ.കഫീല്‍ ഖാനെ എന്‍എസ്എ പ്രകാരം ജയിലിലടച്ച നടപടി തെറ്റായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തുകയും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത വിധി ഏറെ പ്രതീക്ഷയും മനസ്സമാധാനവും നല്‍കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഭരണകൂടങ്ങള്‍ അദ്ദേഹത്തോട് ചെയ്ത അനീതിക്കെതിരേ ഞങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തിരുന്നു. അദ്ദേഹത്തിനെതിരായ നടപടികളെല്ലാം പകപോക്കലല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ അലിഗഢ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാവുമെന്നും സമുദായ ഐക്യം തകര്‍ക്കുമെന്നും പറഞ്ഞുകൊണ്ടുള്ള ചാര്‍ജ് ചുമത്തി അദ്ദേഹത്തെ ഈ വിധത്തില്‍ വേട്ടയാടിയത്. ഈ കാലഘട്ടത്തില്‍ എതിര്‍പ്പിന്റെ സ്വരമുണ്ടാവരുതെന്നാണ് ഫാഷിസ്റ്റ് സര്‍ക്കാരുകളുടെ ലക്ഷ്യം. ആ ലക്ഷ്യത്തെ അംഗീകരിക്കാതിരിക്കാനും അതിനെതിരേ പ്രതികരിക്കാനും ആളുകള്‍ മുന്നോട്ടുവരേണ്ടതുണ്ട്.

പാര്‍ലമെന്റില്‍ കഫീല്‍ഖാനെതിരായ നീക്കത്തിനും സഞ്ജീവ് ഭട്ടിനോട് കാണിച്ച ക്രൂരതക്കുമെതിരേ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ സമയം കണ്ടെത്തി സംസാരിക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ ചാരിതാര്‍ഥ്യവും വിധി വന്ന സാഹചര്യത്തില്‍ രേഖപ്പെടുത്തുകയാണ്. അനീതിക്കെതിരായ ധര്‍മയുദ്ധത്തില്‍ നന്‍മ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഒന്നിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. അതിനുള്ള ഉള്‍വിളി ആയിരിക്കണം ഇത്തരം വിധികളില്‍നിന്നും വാര്‍ത്തകളില്‍നിന്നും നമുക്ക് ലഭിക്കേണ്ടതെന്നും ഇ ടി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it