Kerala

പിണറായിക്കെതിരേ മൽസരിക്കാൻ കെ സുധാകരന് ധൈര്യമില്ലെങ്കില്‍ അത് സമ്മതിക്കണമെന്ന് മമ്പറം ദിവാകരന്‍

കോണ്‍ഗ്രസിന്റെ ഒട്ടേറെ രക്തസാക്ഷികളുടെ മണ്ണായ ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ എനിക്കും സുധാകരനും ബാധ്യതയുണ്ട്.

പിണറായിക്കെതിരേ മൽസരിക്കാൻ കെ സുധാകരന് ധൈര്യമില്ലെങ്കില്‍ അത് സമ്മതിക്കണമെന്ന് മമ്പറം ദിവാകരന്‍
X

കണ്ണൂര്‍: കണ്ണൂര്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്‍. സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധമാണ് കെ സുധാകരന്‍ പ്രസംഗിക്കുന്നതെന്ന് മമ്പറം ദിവാകരന്‍ ചോദിച്ചു.

ധര്‍മ്മടം മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്ന് പറഞ്ഞ് പിന്മാറുന്നതിനേക്കാള്‍, പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് കെ സുധാകരന്‍ തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്. ധര്‍മ്മടത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും തന്നെ വെട്ടാന്‍ ശ്രമം നടന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

ധര്‍മ്മടത്ത് എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. മറിച്ചുപറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തില്‍ ഇത്രയും സജീവമായ മണ്ഡലം കമ്മിറ്റികള്‍ വേറെയില്ല. സിപിഐഎമ്മിന്റെ കയ്യിലായിരുന്ന കടമ്പൂര്‍ പഞ്ചായത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭരണം കിട്ടാതെ പോയത് ഒറ്റ സീറ്റിനാണ്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു.

കോണ്‍ഗ്രസിന്റെ ഒട്ടേറെ രക്തസാക്ഷികളുടെ മണ്ണായ ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ എനിക്കും സുധാകരനും ബാധ്യതയുണ്ട്. മൈക്കിന് മുന്നില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞിട്ട് കാര്യമില്ല. സുധാകരന്‍ ഇല്ലെങ്കില്‍ ഞാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ പേര് ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചില്ല.

സാധ്യതാ പട്ടിക മുകളിലേക്ക് അയച്ചത് കണ്ണൂരിലെ ഒരു നിയോജക മണ്ഡലത്തിലും പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചല്ല. ധര്‍മ്മടത്ത് ചര്‍ച്ച നടന്നാല്‍ എന്റെ പേര് വരുമെന്ന് കരുതി ചര്‍ച്ച ഒഴിവാക്കി. പത്ത് മണ്ഡലം പ്രസിഡന്റുമാരേയും സുധാകരന്റെ എംപി ഓഫീസിലേക്ക് വിളിച്ചുവരുത്തി നാടം കളിച്ചു. ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച്, രഘുനാഥിനെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായി അറിയിച്ച് അതൊരു തീരുമാനമായി അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it