Kerala

പ്രളയം: നവകേരള നിര്‍മാണത്തിന് 700 കോടിയുടെ സഹായവാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്

കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു 700 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തത്. തുടര്‍ചര്‍ച്ചകള്‍ക്കായി കെഎഫ്ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും.

പ്രളയം: നവകേരള നിര്‍മാണത്തിന് 700 കോടിയുടെ സഹായവാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്
X

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക് രംഗത്ത്. കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു 700 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തത്. തുടര്‍ചര്‍ച്ചകള്‍ക്കായി കെഎഫ്ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും.

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കാനും സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടിയോളം രൂപ വേണ്ടിവരുമെന്നായിരുന്നു യുഎന്‍ അടക്കമുളള ഏജന്‍സികള്‍ തയ്യാറാക്കിയ റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്നാണ് കേരളത്തിന് കുറഞ്ഞ പലിശയില്‍ 90 മില്യണ്‍ യൂറോ അഥവാ 696 കോടി രൂപ വായ്പ നല്‍കാന്‍ സന്നദ്ധമാണെന്ന് കെഎഫ്ഡബ്ല്യു അറിയിച്ചത്. രണ്ടാംഘട്ടമായി 80 മില്യണ്‍ യൂറോ കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍ക്കാരിന് അയച്ച കത്തില്‍ അധികൃതര്‍ പറയുന്നു. നേരത്തെ കൊച്ചി മെട്രോയ്ക്ക് ധനസഹായം നല്‍കിയ ഏജന്‍സിയാണ് കെഎഫ്ഡബ്ല്യു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് നിലവില്‍ 3,600 കോടി രൂപയുടെ വായ്പയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it