Kerala

സംസ്ഥാനത്ത് നിയന്ത്രിത രീതിയിൽ മത്സ്യബന്ധനത്തിന് അനുമതി

അനുമതി ഏപ്രിൽ നാല് മുതൽ. ട്രോളിങ് ബോട്ടുകൾക്ക് നിരോധനം. കാസർകോഡ് ജില്ലയ്ക്ക് ഇളവില്ല. മത്സ്യലേലത്തിന് നിരോധനം. ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ മത്സ്യവില നിശ്ചയിക്കും.

സംസ്ഥാനത്ത് നിയന്ത്രിത രീതിയിൽ മത്സ്യബന്ധനത്തിന് അനുമതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഏപ്രിൽ നാലുമുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസർകോഡ് ജില്ലയിൽ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

ട്രോളിംഗ് ബോട്ടുകൾ, കമ്പവല, തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. മത്സ്യത്തിന്റെ വില നിശ്ചയിക്കുക കലക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. മത്സ്യ ലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.

മൊത്തകച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിംഗിനായി ഫിഷറീസ് വകുപ്പ് പുതിയ ഐടി ആപ്ലിക്കേഷൻ തയ്യാറാക്കി. ബുക്കിംഗുകളുടെ മുൻഗണനാക്രമത്തിൽ ഹാർബറുകളിൽ നിന്ന് വാഹനങ്ങളിൽ മത്സ്യം വാങ്ങാം. മത്സ്യബന്ധന തുറമുഖങ്ങളിലും ലാന്റിംഗ് സെന്ററുകളിലും യാതൊരുവിധ തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വിൽപനക്കാർക്ക് മാർക്കറ്റ് പോയിന്റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു. അവശ്യമുള്ള മത്സ്യത്തിന്റെ അളവ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യ വിൽപനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. ലാന്റിംഗ് സെന്ററുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പോലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥാർക്കാണ് ചുമതല. മത്സ്യചന്തകൾ രാവിലെ ഏഴ് മുതൽ 11 വരെയാണ് പ്രവർത്തിക്കുക. മത്സ്യം വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാർക്കറ്റുകളും അടയ്ക്കുമെന്നും മന്ത്രി അറിയിച്ചു. തുറകളിലെ തൊഴിലാളികളെ നിയന്ത്രണങ്ങൾ അറിയിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം യോഗങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it