Kerala

ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം: കര്‍ദ്ദിനാളിന്റെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയില്‍ വായിക്കില്ലെന്ന് വൈദികര്‍

ഇടയലേഖനത്തില്‍ വ്യക്തമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ഇവയെല്ലാം അക്കമിട്ട് എഴുതിയിട്ടാണ് റിവ്യുഹരജി നല്‍കിയിരിക്കുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,പി ആര്‍ ഒ ഫാ. ജോസ് വൈലികോടത്ത് എന്നിവര്‍ വ്യക്തമാക്കി

ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം: കര്‍ദ്ദിനാളിന്റെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയില്‍ വായിക്കില്ലെന്ന് വൈദികര്‍
X

കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃത രീതിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയ ലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളില്‍ നാളെ വായിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സംരക്ഷണസമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍,പി ആര്‍ ഒ ഫാ. ജോസ് വൈലികോടത്ത് എന്നിവര്‍ വ്യക്തമാക്കി.

സീറോമലബാര്‍ സഭയുടെ മാധ്യമകമ്മീഷന്‍ 2021 ആഗസ്റ്റ് 31 ന് പുറത്തിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ ലിറ്റര്‍ജിയെക്കുറിച്ചുള്ള തീരുമാനത്തിനോട് വിയോജിപ്പുള്ളവര്‍ അതു പ്രകടമാക്കാന്‍ കാനോനിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവകാശവും അവസരവും ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുപ്രകാരം ഇപ്പോള്‍ പൂര്‍ണമായ ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോന വികാരിമാര്‍ ഒപ്പിട്ട് റിവ്യു ഹരജി കാനോനിക നിയമപ്രകാരം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ കിഴക്കമ്പലം ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് അരീക്കല്‍ നല്‍കുകയും ചെയ്തു.

പൗരസ്ത്യ കാനോന്‍ നിയമം നമ്പര്‍ 999 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ച അധികാരിക്ക് പത്തു ദിവസത്തിനകം റിവ്യുഹരജി കൊടുക്കാവുന്നതും, അതു കൊടുക്കുന്ന സമയം മുതല്‍ ആ ഉത്തരവ് സ്വഭാവികമായി മരവിപ്പിക്കപ്പെടുകയും ചെയ്യും. കാനോനികമായ ഈ അവകാശത്തില്‍ കൈകടത്താന്‍ ഒരു മെത്രാനും അനുവാദമില്ല. ഇക്കാരണത്താല്‍ സെപ്റ്റംബര്‍ 5 ന് ഇടവകകളില്‍ വായിക്കാന്‍ നല്‍കിയിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനം വായിക്കേണ്ട കാര്യമില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി.ഇടയലേഖനത്തില്‍ വ്യക്തമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ഇവയെല്ലാം അക്കമിട്ട് എഴുതിയിട്ടാണ് റിവ്യുഹരജി നല്‍കിയിരിക്കുന്നത്. 2021 നവംബര്‍ 28 ന് പുതിയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ആരംഭിക്കണമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അതു സാധ്യമല്ലാത്ത ഇടങ്ങളില്‍ അടുത്ത ഈസ്റ്റര്‍ വരെ സമയം നല്‍കിയിട്ടുണ്ട്.

പക്ഷേ നവംബര്‍ 28 ന് സാധ്യമായ ഇടവകകളില്‍ ചൊല്ലിതുടങ്ങാമെന്നു പറയുമ്പോള്‍ ഇപ്പോള്‍ പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്നിടങ്ങളില്‍ അതു വിഭാഗിയതയ്ക്കും സംഘര്‍ഷത്തിനും കാരണമാക്കും. ഏതു മാനദണ്ഡത്തിലായിരിക്കണം ഇത്തരം ഇടവകകളില്‍ കുര്‍ബാന അര്‍പ്പിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. വികാരി യുടെ തീരുമാനപ്രകാരമോ? അതോ അവിടുത്തെ ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ? വികാരിയുടെ തീരുമാനമനുസരിച്ചാണെങ്കില്‍ ആ വൈദികന് എങ്ങനെ മറ്റിടങ്ങളില്‍ കുര്‍ബാനയര്‍പ്പിക്കാനാകും? ഇനി ജനങ്ങളുടെ താല്‍പര്യത്തിനാണെങ്കില്‍ എങ്ങനെ മറ്റു വൈദികര്‍ ആ ഇടവകയില്‍ കുര്‍നയര്‍പ്പിക്കും? അതായത് ഈ ഇടയലേഖനത്തില്‍ ഏറെ ദുരുദ്ദേശ്യങ്ങളുണ്ടെന്നാണര്‍ഥമെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

കുര്‍ബാന അര്‍പ്പണ രീതിയെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ സിനഡ് സാമാന്യ നടപടികക്രമങ്ങള്‍ പാലിച്ചിട്ടില്ല. സിനഡിലാണെങ്കിലും പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗിലാണെങ്കിലും ഇത്തരം കുര്‍ബാനയര്‍പ്പണ രീതിയെ സംബന്ധിച്ചിടത്തോളം ഏകകണ്‌ഠേന തീരുമാനം എടുത്തിട്ടില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാ ണെങ്കിലും ഇടയലേഖനത്തില്‍ എല്ലാം ഏകകണ്‌ഠേന തീരുമാനിച്ചുവെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

ഇത്തരം കള്ളങ്ങള്‍ അള്‍ത്താരയില്‍ നിന്നും വിളിച്ചുപറയാന്‍ സത്യത്തോടു കൂറു പുലര്‍ത്തുന്ന വൈദികര്‍ക്കു സാധിക്കുകയില്ല. കാനോന്‍ 1538 പ്രകാരം നിയമങ്ങള്‍ നല്‍കിയ അധികാരി ആ നിയമങ്ങള്‍ തനിക്കായി സംവരണം ചെയ്യാത്തിടത്തോളം കാലം ദൈവജനത്തിന്റെ ആത്മീയജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്ന ഒരു പൊതുനിയമത്തില്‍ നിന്നും ഒഴിവ് നല്‍കാന്‍ സാധിക്കും എന്നു തന്നെയാണ് തങ്ങളുടെ ഉത്തമബോധ്യമെന്നും ഫാ.സെബാസ്റ്റ്യന്‍,പി ആര്‍ ഒ ഫാ. ജോസ് വൈലികോടത്ത് എന്നിവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it