Kerala

വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തില്‍ കഴിയാന്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍

വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തില്‍ കഴിയാന്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍
X

കല്‍പ്പറ്റ: കൊവിഡ് ബാധിതരാണെങ്കിലും ഗുരുതരമായ ലക്ഷണങ്ങളില്ലാത്തവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഡിസിസി അഥവാ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വീടുകളില്‍ സ്വന്തമായി നിരീക്ഷണത്തില്‍ ഇരിക്കാന്‍ മുറികളോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലാത്തവര്‍, ആദിവാസി കോളനികളില്‍ താമസിക്കുന്ന പോസിറ്റീവ് ആവുന്നവര്‍, പരിചരിക്കാന്‍ ആരുമില്ലാതെ തനിച്ച് താമസിക്കുന്നവര്‍, അന്തര്‍സംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇത് പ്രയോജനകരമാണ്.

വീടുകളില്‍ എന്നപോലെ ലക്ഷണം കൂടുതലാവുന്ന സമയത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്ക് രോഗികളെ മാറ്റുന്നതാണ്. എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരാണ്. ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കില്ല.

എന്നാല്‍, ഗോത്രവര്‍ഗ വിഭാഗം ആളുകള്‍ താമസിക്കുന്ന ഡിസിസികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ദിവസവും സന്ദര്‍ശിക്കുന്നതാണ്. ചികില്‍സ ആവശ്യമുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി ചികില്‍സ ലഭ്യമാവുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. രോഗികള്‍ ധാരാളം വെള്ളം കുടിക്കണം, 8 മണിക്കൂറെങ്കിലും ഉറങ്ങണം, നല്ല ഭക്ഷണം കഴിക്കണം, പുകയില ഉപയോഗം ഒഴിവാക്കണം.

ലക്ഷണങ്ങള്‍ കൂടുന്ന അവസരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍കരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവുന്ന പോസിറ്റീവായ രോഗികള്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും രോഗലക്ഷണങ്ങള്‍ കൂടുതലാവുന്ന സമയത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ചികില്‍സാ കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it