Kerala

ധാത്രി തേച്ചിട്ട് മുടി വളര്‍ന്നില്ല'; ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണമെന്ന് കോടതി

അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി

ധാത്രി തേച്ചിട്ട് മുടി വളര്‍ന്നില്ല; ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണമെന്ന് കോടതി
X

തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയില്‍ എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോ ഉടമ എന്നിവര്‍ക്കെതിരെയാണ് നടപടി.

ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്.

മുടി വളരുമെന്ന പരസ്യം കണ്ട് ഹെയര്‍ ഓയില്‍ വാങ്ങുന്നത് ഫ്രാന്‍സിസ് വടക്കന്‍ പതിവാക്കിയിരുന്നു. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് ക്രീം വാങ്ങിയതിന്റെ ബില്ലുകള്‍ സഹിതം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

2013ലാണ് ധാത്രി ഉപയോഗിച്ച് തുടങ്ങിയത്. അതും ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ച്ചായി ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും കളിയാക്കി തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. തുടര്‍ന്ന് അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടന്‍ കമ്പനി പരസ്യം ഒഴിവാക്കിയെന്ന് ഫ്രാന്‍സിസ് പറയുന്നു.

2014ല്‍ കോടതിയെ സമീപിച്ചു. അതില്‍ ഏഴു വര്‍ഷം എടുത്തു വിധി വരാന്‍. അവസാനം 2020 ഡിസംബര്‍ അവസാനം വിധി വന്നു. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയത്. പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തര പരസ്യങ്ങള്‍ക്കെതിരേ പ്രതികരിക്കണം. ഈ വിധി വന്നപ്പോള്‍ മലയാള മാധ്യമങ്ങളെ സമീപിച്ചു. പക്ഷെ, വാര്‍ത്ത കൊടുക്കാന്‍ തയാറായില്ല. എല്ലാവരും പരസ്യത്തിന് വേണ്ടി വാർത്ത അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it