Kerala

അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദലിത് വിദ്യാര്‍ഥിയെ മുളകുപൊടി തേച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു

അയല്‍പക്കത്തെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്

അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദലിത് വിദ്യാര്‍ഥിയെ മുളകുപൊടി തേച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു
X

കാസര്‍കോട്: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് വിദ്യാര്‍ഥിയെ അയല്‍വാസി മുളകുപൊടി തേച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കസേരയില്‍ കെട്ടിയിട്ട് ശരീരത്തില്‍ അടിവസ്ത്രം കെട്ടിയിടുകയും ചെയ്ത അയല്‍വാസി ഉമേഷിനെതിരേ അമ്പലത്തറ പോലിസ് കേസെടുത്തു. എന്നാല്‍ പാഷന്‍ ഫ്രൂട്ട് പറിക്കാനാണ് പോയതാണെന്നാണു വിദ്യാര്‍ഥി പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌സി, എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലിസ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അയല്‍പക്കത്തെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. മുഖത്ത് മുളകുപൊടി തേച്ച ശേഷമായിരുന്നു മര്‍ദനം. ഡിസംബര്‍ മുതല്‍ വീട്ടില്‍ അലക്കിയിടുന്ന അടിവസ്ത്രങ്ങള്‍ വിദ്യാര്‍ഥി മോഷ്ടിക്കുന്നുണ്ടെന്നാണ് യുവാവിന്റെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും യുവാവ് പറയുന്നു. കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ വിദ്യാര്‍ഥിയുടെ മാതാവാണ് മകനെ മുളകുപൊടിയില്‍ കുളിച്ച് മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. മകന്‍ മോഷ്ടിക്കുന്ന ദൃശ്യമെന്നു പറഞ്ഞ് യുവാവ് വീഡിയോ കാണിച്ചെന്നും അതില്‍ ഒന്നും കണ്ടില്ലെന്നും മാതാവ് പറഞ്ഞു. അത്തരം സംശയം തോന്നിയിരുന്നെങ്കില്‍ അയല്‍വാസികള്‍ക്ക് തന്നോട് പറഞ്ഞുകൂടായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു.


Next Story

RELATED STORIES

Share it