Kerala

കൊവിഡ്: കാസര്‍ഗോഡ് അടിയന്തരശ്രദ്ധ പതിയണം; മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

താരതമ്യേന ആരോഗ്യസൗകര്യങ്ങള്‍ കുറവുള്ള കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ വിദഗ്ധചികില്‍സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസര്‍ഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസര്‍ഗോഡിനേക്കാള്‍ കൂടുതല്‍ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്.

കൊവിഡ്: കാസര്‍ഗോഡ് അടിയന്തരശ്രദ്ധ പതിയണം; മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്
X

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് 19ന്റെ കേന്ദ്രബിന്ദുവായി കാസര്‍ഗോഡ് മാറിയ സാഹചര്യത്തില്‍ അവിടെ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. താരതമ്യേന ആരോഗ്യസൗകര്യങ്ങള്‍ കുറവുള്ള കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ വിദഗ്ധചികില്‍സയ്ക്കു മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. കാസര്‍ഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകളെങ്കിലും കാസര്‍ഗോഡിനേക്കാള്‍ കൂടുതല്‍ ബന്ധപ്പെടുന്നത് മംഗലാപുരം ജില്ലയിലെ നഗരങ്ങളെയാണ്. കൊവിഡ് 19 ന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ കേരളാ അതിര്‍ത്തി അടച്ചിരിക്കുന്നത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് കാസര്‍ഗോഡ് ജില്ലയിലെ രോഗികളെയും ജനങ്ങളെയുമാണ്. ഇതുമൂലം കേരളത്തിലേയ്ക്കുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടു.

കേരളത്തിലേയ്ക്കുള്ള ഉദുമ നിയോജകമണ്ഡലത്തിലെ ദേലമ്പടി പഞ്ചായത്തിലൂടെയുള്ള 5 വഴികളും കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. ദേലമ്പടി പഞ്ചായത്ത് പബ്ലിക് ഹെല്‍ത്ത് സെന്ററിലേയ്ക്ക് പോവാന്‍ ഇപ്പോള്‍ സാധ്യമല്ല. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുമായി പോയ 30 ആംബുലന്‍സുകളെ ഒറ്റദിവസം തലപ്പാടി ചെക്ക്പോസ്റ്റില്‍നിന്നും തിരിച്ചയച്ചു. മംഗലപുരത്തേയ്ക്ക് കൊണ്ടുപോയ ഗര്‍ഭിണിയുടെ ആംബുലന്‍സ് ചെക്ക്പോസ്റ്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ചു. മംഗലാപുരത്ത് ചികില്‍സയില്‍ കഴിഞ്ഞ അബ്ദുള്‍ ഹമീദ് (60) ആശുപത്രിയില്‍ പോവാന്‍ അനുവദിക്കാതെയിരുതിനെത്തുടര്‍ന്ന് വീട്ടില്‍ മരിച്ചു.

കിഡ്നി, ഹാര്‍ട്ട്, ന്യൂറോ, കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള വിദഗ്ധചികില്‍സയ്ക്കു വര്‍ഷങ്ങളായി ആശ്രയിക്കുന്ന മംഗലാപുരത്തെ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കുന്നില്ല. കൊറോണ രോഗികള്‍ അല്ലാതെയുള്ള രോഗികളെ തടയുന്നതുകൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കര്‍ണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ച് നിലവിലെ മൊത്തത്തിലുള്ള നിരോധനം മാറ്റിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിലേയ്ക്കുള്ള ചരക്കുനീക്കം ഒരുകാരണവശാലും തടസ്സപ്പെടരുത്. കേരളത്തിന്റെ പല അവശ്യവസ്തുക്കളും തലപ്പാടി ചെക്ക്പോസ്റ്റ് വഴിയാണ് എത്തേണ്ടത്.

ഏതെങ്കിലും വിധത്തിലുള്ള ഗതാഗത തടസ്സമോ കാലതാമസമോ ഉണ്ടായാല്‍ കേരളത്തില്‍ വിലക്കയറ്റമുണ്ടാവും. കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ കൊവിഡ് രോഗികളെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള ആശുപത്രിയെന്ന നിലയില്‍ കൂടിയ പരിഗണന സര്‍ക്കാര്‍ ഈ ആശുപത്രിക്ക് നല്‍കണം. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പഞ്ചായത്ത്- മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ മെംബര്‍മാര്‍ അധ്യക്ഷന്‍മാരായി ജാഗ്രതാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനജാഗ്രതാ കമ്മിറ്റി ചെയര്‍മാനെയും മെംബര്‍മാരെയും പ്രവര്‍ത്തകരെയും പലയിടത്തും പോലിസ് തടയുന്നതായി പരാതിയുണ്ട്. അതിനും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it