Kerala

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രാനുമതിക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന; സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

നാടിന്റെ വികസനത്തിന്റെ നട്ടെല്ലായ പ്രവാസികള്‍ വിദേശങ്ങളില്‍ കിടന്നു മരിച്ചാലും നാട്ടിലെത്താതിരിക്കാന്‍ പഴുതൊരുക്കുന്ന പിണറായി സര്‍ക്കാര്‍ പ്രവാസികളോടുള്ള ശത്രുതാപരമായ നീക്കം അവസാനിപ്പിക്കണം.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രാനുമതിക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന; സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രയ്ക്ക് തയ്യാറാവുന്ന പ്രവാസികള്‍ക്ക് സ്വന്തം ചെലവില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഇതു പ്രവാസികളോടും അവരുടെ കുടംബത്തോടും കാണിക്കുന്ന ക്രൂരതയാണ്. നാടിന്റെ വികസനത്തിന്റെ നട്ടെല്ലായ പ്രവാസികള്‍ വിദേശങ്ങളില്‍ കിടന്നു മരിച്ചാലും നാട്ടിലെത്താതിരിക്കാന്‍ പഴുതൊരുക്കുന്ന പിണറായി സര്‍ക്കാര്‍ പ്രവാസികളോടുള്ള ശത്രുതാപരമായ നീക്കം അവസാനിപ്പിക്കണം.

വന്ദേഭാരത് മിഷന്‍ വഴി യാത്രാസൗകര്യം ലഭിക്കാത്തതിനാല്‍ പല സന്നദ്ധസംഘടനകളുടെയും കാരുണ്യഹസ്തങ്ങളുടെയും സഹായത്തിലാണ് പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്. അവര്‍ ഒരു കാരണവശാലും നാട്ടിലെത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായവര്‍ അതിന്റെ രേഖയുമായി വേണം യാത്രക്കൊരുങ്ങാന്‍. കൊവിഡ് ഉണ്ടോ എന്നു പരിശോധിക്കുന്നതിന് സൗദിയില്‍ സ്വകാര്യലാബുകളെ ആശ്രയിക്കണം. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുന്നതിന് മുപ്പതിനായിരം മുതല്‍ മുപ്പത്തിനാലായിരം വരെ ഇന്ത്യന്‍ രൂപ അടയ്ക്കണം. കൂടാതെ യാത്ര സംബന്ധിച്ച വിവരം ലഭിക്കുമ്പോള്‍ പരിശോധന നടത്താനുള്ള സമയം പോലും ലഭിക്കില്ല. അതുമൂലം യാത്ര തടസ്സപ്പെടും.

അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടില്ല എന്നതും വിവേചനം വ്യക്തമാക്കുന്നു. പ്രവാസികള്‍ അനുഭവിക്കുന്ന വേദന രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ഒരു സര്‍ക്കാരും നാളിതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൗദിയിലുള്ള പ്രവാസികളോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുഎഇയിലേക്ക് 137 വിമാനങ്ങള്‍ അയച്ചപ്പോള്‍ സൗദിയിലേക്ക് കേവലം 21 വിമാനം മാത്രമാണ് അയച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആശ്രയിക്കേണ്ടി വരുന്നത്. അവരെ ഒരു കാരണവശാലും നാട്ടിലെത്താന്‍ അനുവദിക്കില്ലെന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കെങ്കില്‍ പ്രവാസികളുടെ കുടുംബങ്ങള്‍ തെരുവിലിറങ്ങുമെന്നും അവരുടെ പ്രതിഷേധത്തിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വരുമെന്നും അതിനാല്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it